പ്രചാരണത്തിനിടെ സുരേഷ് ഗോപിക്കൊപ്പം സെൽഫിയെടുക്കാൻ വിദ്യാർത്ഥിയുടെ ശ്രമം; കൈ തട്ടിമാറ്റി ക്ഷുഭിതനായി താരം

single-img
6 April 2019

തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്ഷുഭിതനായി തൃശൂരിലെ എന്‍ ഡി എയുടെ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി. തൃശൂര്‍ അതിരൂപതയിലെ എളവള്ളി ഇടവക പള്ളിയിലും സമീപസ്ഥലങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സുരേഷ് ഗോപിയെ കണ്ടതും പള്ളിയിലെ കുട്ടികള്‍ ഓടികൂടുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഈ സമയം ജില്ലയിലെ ബിജെപി നേതാക്കളും സുരേഷ് ഗോപിക്കൊപ്പമുണ്ടായിരുന്നു.

ഈ സമയം സുരേഷ് ഗോപിയോടൊപ്പം സെല്‍ഫിയെടുക്കാന്‍ പുറകില്‍ നിന്നിരുന്ന വിദ്യാര്‍ത്ഥി ശ്രമിക്കുകയായിരുന്നു. സെല്‍ഫിക്കായി ചുമലില്‍ കൈവച്ചതും സുരേഷ് ഗോപി ക്ഷുഭിതനായി വിദ്യാര്‍ത്ഥിയുടെ കൈ അദ്ദേഹം തട്ടിമാറ്റി രൂക്ഷമായി നോക്കി. പിന്നീട് തനിക്ക് ചുറ്റും കൂടിയ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഏതാനും സമയം ചെലവഴിച്ചാണ് സുരേഷ് ഗോപി അവിടെ നിന്ന് മടങ്ങിയത്.

അതേസമയം, സുരേഷ് ഗോപിയുടെ മണ്ഡലത്തിലെ പ്രചാരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം സുരേഷ് ഗോപി നടത്തിയ പ്രസംഗം വിവാദമായിരുന്നു. പ്രധാനമന്ത്രി മോദി 15 ലക്ഷം രൂപ അണ്ണാക്കിലേക്ക് തള്ളി തരുമെന്ന് കരുതിയോ എന്ന് അദ്ദേഹം പ്രസംഗത്തിനിടെ ചോദിക്കുകയായിരുന്നു.