പാവപ്പെട്ടവർക്ക് മിനിമം വേതനം പദ്ധതി: മധ്യവർഗത്തെ ബുദ്ധിമുട്ടിക്കില്ല; ആദായ നികുതി വർധിപ്പിക്കില്ല: രാഹുൽ ഗാന്ധി
പൂനെ: രാജ്യത്ത് ആദായ നികുതി വർധിപ്പിക്കാതെയും മധ്യവർഗത്തെ ബുദ്ധിമുട്ടിക്കാതെയും പാവപ്പെട്ടവർക്ക് മിനിമം വേതനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി നടപ്പാക്കുമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. പദ്ധതിനടപ്പാക്കാനായി മധ്യവർഗത്തെ പിഴിയില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ന് പൂനെയിൽ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിലാണ് രാഹുൽ പദ്ധതിയെകുറിച്ച് വിശദീകരിച്ചത്.
കോൺഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികക്ക് രൂപം നൽകിയത് എല്ലാ വിഭാഗങ്ങളുമായി ചർച്ചകൾ നടത്തിയത് ശേഷമാണ്. അധികാരത്തില്‍ എത്തിയാല്‍ പാർലമെന്‍റിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കുമെന്നും രാഹുൽ വ്യക്തമാക്കി.
രാജ്യത്ത് ശരാശരി അഞ്ചു പേരുള്ള ഒരു കുടുംബത്തിന് പ്രതിവർഷം 72,000 രൂപ സർക്കാർ സഹായം ലഭ്യമാക്കുന്നതാണ് നയുതം ആയ് യോജന (ന്യായ്) പദ്ധതി. ഒരു കുടുംബത്തിന്റെ അധ്വാനശേഷിയിൽ നിന്നുള്ള വരുമാനം അത്രത്തോളമില്ലെങ്കിൽ ബാക്കി തുക സർക്കാർ സഹായമായി ബാങ്ക് അക്കൗണ്ടിലേക്ക് നൽകും.
വരുമാനത്തിന് അനുസരിച്ച് ഓരോ കുടുംബത്തിനും നൽകുന്ന തുക വ്യത്യസ്തമാണ്. പരമാവധിയായി 6,000 രൂപ. പ്രതിമാസം 12,000 രൂപയെങ്കിലും വരുമാനമില്ലാത്ത കുടുംബം രാജ്യത്ത് ഇല്ലെന്ന് ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.