മലേഷ്യന്‍ ഓപ്പണ്‍: ഇന്ത്യയ്ക്ക് പ്രതീക്ഷയുമായി ശ്രീകാന്ത് ക്വാര്‍ട്ടറില്‍; സിന്ധു പുറത്ത്

single-img
5 April 2019

ക്വാലാലംപൂരില്‍ നടന്നുകൊണ്ടിരിക്കുന്ന മലേഷ്യന്‍ ഓപ്പണ്‍ ബി ഡബ്ലു എഫ് വേള്‍ഡ് ടൂര്‍ സൂപ്പര്‍ 750 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ശ്രീകാന്ത് ക്വാര്‍ട്ടര്‍ ഫൈനലില്‍. തായ്‌ലാന്‍ഡ്‌ താരത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് 21-11, 21-15നായിരുന്നു എട്ടാം സീഡായ ശ്രീകാന്ത് തോല്‍പ്പിച്ചത്. എന്നാല്‍ വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ കിരീട പ്രതീക്ഷയായിരുന്ന പി വി സിന്ധു രണ്ടാം റൗണ്ടില്‍ കൊറിയന്‍ താരം സൂങ് ജി ഹ്യുനോട് പരാജയപ്പെട്ടു.

ഇന്ന് 32 മിനിട്ട് മാത്രമാണ് ശ്രീകാന്തിന്റെ രണ്ടാം റൗണ്ട് മത്സരം നീണ്ടു നിന്നത്. ആദ്യ ഗെയിമില്‍ തുടക്കത്തില്‍ 6-2ന്റെ ലീഡ് നേടിയ ശ്രീകാന്ത് 21-11ന് ആദ്യ ഗെയിം സ്വന്തമാക്കുകയായിരുന്നു. രണ്ടാം ഗെയിമിലും അതേ ഫോം ശ്രീകാന്ത് തുടര്‍ന്നതോടെ 21-15ന് രണ്ടാംഗെയിമും നേടി.

അടുത്തതായി ക്വാര്‍ട്ടറില്‍ നാലാം സീഡ് ചൈനീസ് താരം ചെന്‍ ലോങാണ് ശ്രീകാന്തിന്റെ എതിരാളി. ഒളിംപിക്സ് ചാമ്പ്യനായ ചെന്‍ ലോങിനെ അവസാനത്തെ ഏറ്റുമുട്ടലില്‍ ആസ്‌ട്രേലിയന്‍ ഓപ്പണില്‍ വെച്ച് തോല്‍പ്പിച്ചത് 26കാരനായ ശ്രീകാന്തിന്റെ ആത്മവീര്യം ഉയര്‍ത്തുന്നതാണ്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കൊറിയയുടെ സുങ് ജി ഹ്യുനോട് പി വി സിന്ധു തോല്‍ക്കുന്നത്. ആദ്യ ഗെയിമിന്‍റെ ഒരുഘട്ടത്തില്‍ 13-10ന് മുന്നിട്ട ശേഷമാണ് സിന്ധു 18-21ന് പരാജയപ്പെട്ടത്. എന്നാല്‍ സിന്ധുവിനെതിരെ രണ്ടാം ഗെയിം 21-7ന് തികച്ചും ഏകപക്ഷീയമായാണ് സുങ് ജയിച്ചത്.