സുഹൃത്തുക്കളുടെ മുന്നില്‍ നൃത്തം ചെയ്തില്ല; ഭാര്യയുടെ തല മുണ്ഡനം ചെയ്ത് ഭര്‍ത്താവിന്റെ ക്രൂരത

single-img
5 April 2019

പാക്കിസ്ഥാനിലെ ലാഹോറിലാണ് സംഭവം. അസ്മ അസീസ് എന്ന യുവതിയാണ് ഭര്‍ത്താവ് മിയാന്‍ ഫൈസലിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. മാര്‍ച്ച് 26ന് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് അസ്മ താന്‍ അനുഭവിച്ച ക്രൂരത തുറന്നു പറഞ്ഞത്.

മദ്യപിക്കാനും ഫൈസലിന്റെ സുഹൃത്തുക്കളുടെ മുന്നില്‍ നൃത്തം ചെയ്യാനായിരുന്നു ആവശ്യം. എന്നാല്‍ അസ്മ വിസമ്മതിച്ചതോടെ ഫൈസല്‍ പ്രകോപിതനായി. തുടര്‍ന്നു ജോലിക്കാരുടെ സഹായത്തോടെ മര്‍ദിക്കുകയും മുടി വടിച്ചു കളയുകയുമായിരുന്നു.

”എന്റെ വസ്ത്രം വലിച്ചൂരി. ജോലിക്കാര്‍ എന്നെ പിടിച്ചുവയ്ക്കുകയും ഭര്‍ത്താവ് മുടി വടിക്കുകയും കത്തിച്ചു കളയുകയും ചെയ്തു. പൈപ്പ് കൊണ്ട് അടിച്ചു. നഗ്‌നയാക്കി തൂക്കിലേറ്റുമെന്ന് ഭീഷണിപ്പെടുത്തി”–അസ്മ താന്‍ നേരിട്ട അനുഭവം വിവരിച്ചു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും അവര്‍ നടപടിെയടുക്കാന്‍ തയാറായില്ലെന്നും അസ്മ ആരോപിച്ചു.

വീഡിയോ ശ്രദ്ധയില്‍പ്പെട്ട ആഭ്യന്തര മന്ത്രി ഷിഹ്രയാര്‍ ഖാന്‍ അഫ്രീദി നടപടിയെടുക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കി. തുടര്‍ന്നു നടന്ന വൈദ്യപരിശോധനയില്‍ അസ്മയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്തി. ഫൈസലിനെയും സഹായി അലിയേയും പൊലീസ് അറസ്റ്റു ചെയ്തു. ഇവരെ കോടതി നാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു.