സിപിഐഎമ്മിനെതിരെ ഒരു വാക്ക് പോലും പറയില്ല: മുഖ്യ ശത്രു ബിജെപി

single-img
4 April 2019

വയനാട്ടിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിനു പിന്നാലെ നയം വ്യക്തമാക്കി രാഹുൽ ഗാന്ധി. സിപിഐഎമ്മിനെതിരെ ഒരു വാക്കുപോലും മിണ്ടില്ലെന്നും ബിജെപിയ്ക്കെതിരായാണ് തന്റെ പോരാട്ടമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

“ കേരളത്തിൽ സിപിഐഎമ്മും കോൺഗ്രസും തമ്മിലാണ് പോരാട്ടം. സിപിഎമ്മിനു എന്നെ രാഷ്ട്രീയമായി ആക്രമിക്കേണ്ടി വരുമെന്ന് എനിക്കറിയാം. എനിക്കെതിരായിട്ടാന് അവരുടെ പോരാട്ടമെന്നും എനിക്കറിയാം. എന്നാൽ ഞാൻ സിപിഎമ്മിനെതിരായി ഒരുവാക്കുപോലും പറയുകയില്ല. അവരുടെ വിമർശനങ്ങളേയും ആക്രമണങ്ങളെയും ഞാൻ സന്തോഷത്തോടെ ഏറ്റുവാങ്ങും. എന്നാൽ ഞാൻ അവരെ ആക്രമിക്കുകയില്ല എന്ന് വ്യക്തമാക്കുവാൻ ആഗ്രഹിക്കുന്നു.” രാഹുൽ ഗാന്ധി പറഞ്ഞു.

ദക്ഷിണേന്ത്യയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുവാനും ഐക്യത്തിന്റ് സന്ദേശം ഉയർത്തുവാനുമാണ് താൻ വയനാട്ടിൽ നിന്നും മത്സരിക്കുന്നതെന്നും രാഹുൽ പറഞ്ഞു. കേരളത്തിലെ ജനങ്ങളോടും തന്റെ പാർട്ടി പ്രവർത്തകരോടും കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരോടും കൂടിയാണ് താൻ ഇത് പറയുന്നതെന്നും രാഹുൽ പറഞ്ഞു.

ഇതോടെ ദേശീയതലത്തിൽ ഒരുമിച്ച് പോകുവാൻ ധാരണയായ ഇടതുപാർട്ടികളും രാഹുലും തമ്മിൽ വയനാട്ടിൽ എങ്ങനെയാണ് ഏറ്റുമുട്ടുന്നതെന്ന ആകാംക്ഷകൾക്ക് വഴിത്തിരിവായിരിക്കുകയാണ്.

രാഹുൽ ഗാന്ധിയുടെ നാമനിർദ്ദേശ പത്രിക ഇടതുപക്ഷത്തിനെതിരാണെന്ന് മുഖ്യമന്ന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടിരുന്നു. കോണ്‍ഗ്രസിന്‍റേത് ബിജെപിയെ തോല്‍പ്പിക്കാന്‍ ഉതകുന്ന സമീപനമല്ല. യുപിയിലെ നിലപാട് ഇത് വ്യക്തമാക്കുന്നു. ഇതിന് ഉത്തരവാദി രാഹുല്‍ ഗാന്ധിയാണെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.