ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രൻ തെരഞ്ഞെടുപ്പ് പത്രിക നല്‍കാന്‍ ഒപ്പം കൂട്ടിയത് ക്ഷേത്രത്തില്‍ നിന്നും ചെമ്പ് പാളി അടര്‍ത്തി മാറ്റി വിറ്റ് ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ ഒന്നാം പ്രതിയെ

single-img
4 April 2019

പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രനൊപ്പം തെരഞ്ഞെടുപ്പ് പത്രിക നല്‍കാന്‍ എത്തിയത് ക്ഷേത്രത്തില ചെമ്പ് പാളി മോഷ്ടിച്ച കേസിലെ പ്രതിയെ. തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തില്‍ നിന്നും ചെമ്പ് പാളി അടര്‍ത്തി മാറ്റി വിറ്റ് ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അടൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ വിചാരണ നേരിടുന്നയാളുമായ അജിത് കുമാറാണ് സുരേന്ദ്രനൊപ്പം കളക്ടര്‍ മുമ്പാകെ പത്രിക നല്‍കാനായി എത്തിയത്.

ബിജെപിയുടെ സംസ്ഥാന കമ്മിറ്റി അംഗവും ക്ഷേത്രഭരണ സമിതി മുന്‍ പ്രസിഡന്റുമായിരുന്നു അജിത്. തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തിലെ നാലമ്പലത്തില്‍ ചെമ്പുപാകാന്‍ വാങ്ങിയ 3,126 കിലോ ചെമ്പുപാളി ഇയാള്‍ മോഷ്ടിച്ചു വിറ്റതായിട്ടായിരുന്നു കേസ്. അടൂര്‍ പൊലീസാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അടൂര്‍ സി.ഐയായിരുന്ന മനോജാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

അജിത് കുമാര്‍ പ്രസിഡന്റായിരിക്കെ ക്ഷേത്രത്തില്‍ നമസ്‌കാര മണ്ഡപം പുതുക്കി പണിയുന്നതിനായി ലക്കടിയില്‍ നിന്നും തടി വാങ്ങിയെന്ന കണക്ക് കാണിച്ച് 27 ലക്ഷം രൂപ തട്ടിയെടുത്തതായ മറ്റൊരു കേസും ഇയാള്‍ക്കെതിരെ ഉണ്ടായിരുന്നു. കേസിനെ തുടര്‍ന്ന് ക്ഷേത്ര ട്രസ്റ്റ് പൊതുയോഗം നടത്തി പത്തുവര്‍ഷത്തേക്ക് അജിത് കുമാറിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.