ഒരു പാർട്ടി അംഗം രണ്ട് കുടുംബങ്ങളെ സ്വാധീനിക്കണം; പുതുതായി ഒരു ലക്ഷം വോട്ടുകള്‍ പിടിക്കണം: വയനാട്ടിൽ പാര്‍ട്ടി അംഗങ്ങള്‍ക്ക് ക്വോട്ട നിശ്ചയിച്ചു സിപിഎം

single-img
3 April 2019

വയനാട്ടില്‍ മത്സരിക്കുന്ന  കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തോല്‍പ്പിക്കാനുറച്ച് രംഗത്തിറങ്ങി സിപിഎം. ഇതിൻ്റെ  ഭാഗമായി പാര്‍ട്ടിയംഗങ്ങള്‍ക്കു വോട്ട് ക്വോട്ട നിശ്ചയിച്ചു. വയനാട്ടിലെ 20,000 പാര്‍ട്ടിയംഗങ്ങളും ചേര്‍ന്ന് ഒരു ലക്ഷം വോട്ടുകള്‍ പുതുതായി പിടിക്കണമെന്നാണു പാര്‍ട്ടി നിര്‍ദേശം നൽകിയിരിക്കുന്നത്.

മറ്റു സ്ഥാനാര്‍ഥികള്‍ക്കു വോട്ട് ചെയ്യാനിരിക്കുന്ന കുടുംബങ്ങളെ കണ്ടെത്തി അവരുടെ വോട്ടുകള്‍ എല്‍ഡിഎഫിന് ഉറപ്പാക്കണമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത യോഗത്തില്‍ തീരുമാനിച്ചത്. ചുമതലയുള്ള ബൂത്തിലെ 2 കുടുംബങ്ങളെയെങ്കിലും ഓരോ പാര്‍ട്ടിയംഗവും സ്വാധീനിക്കണമെന്നും നിർദ്ദേശമുണ്ട്.

ലോക്കല്‍ കമ്മിറ്റിയംഗം 3 കുടുംബങ്ങളുടെയും ഏരിയാ കമ്മിറ്റിയംഗം 5 കുടുംബങ്ങളുടെയും ചുമതല ഏറ്റെടുക്കണമെന്നും  ഇത്തരത്തില്‍ ചുരുങ്ങിയത് ഒരു ലക്ഷം പുതിയ വോട്ടുകള്‍ സമാഹരിക്കണമശന്നുമാണ് നിര്‍ദേശം നൽകിയിരിക്കുന്നത്. ക്വോട്ട പ്രകാരമുള്ള വോട്ട് പിടിക്കാനായാല്‍ ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ട് കുറവ് പരിഹരിക്കാനും കഴിഞ്ഞ ലോക്‌സഭയിലെ 20,870 വോട്ടിന്റെ യുഡിഎഫ് ഭൂരിപക്ഷം മറികടക്കാനുമാകുമെന്നാണു സിപിഎം കണക്കുകൂട്ടുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വയനാട് ലോക്‌സഭയക്ക് കീഴിലുള്ള ഏഴില്‍ നാല്  മണ്ഡലങ്ങളിലും വിജയിച്ചെങ്കിലും ലോക്‌സഭാ വോട്ടുകണക്കില്‍ 19,053 വോട്ടിന് എല്‍ഡിഎഫ് പിന്നിലായിരുന്നു.