‘ബിജെപി പണം കൊടുത്ത് വോട്ട് വാങ്ങിയതിന്‍റെ ദൃശ്യം പുറത്ത്’

single-img
3 April 2019

ബിജെപിക്കെതിരെ വോട്ടിന് കാശ് ആരോപണവുമായി കോൺഗ്രസ്. ചൊവ്വാഴ്ച രാത്രി അരുണാചൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ നിന്ന് ഒരു കോടി 80 ലക്ഷം രൂപ പിടിച്ചെടുത്തതിന് പിന്നാലെയാണ് കോൺഗ്രസ് വോട്ടിന് കാശ് ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചോണ മേൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ തപീർ ഗാവു എന്നിവരടങ്ങുന്ന വാഹന വ്യൂഹത്തിൽ നിന്നാണ് പണം പിടിച്ചെടുത്തത്. 500 രൂപയുടെ നോട്ടുകെട്ടുകളാണ് പിടിച്ചെടുത്തത്.

വടക്കു- കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി വോട്ടിന് വേണ്ടി കാശ് നൽകുന്ന തന്ത്രം ഇറക്കുകയാണ്. അരുണാചൽ പ്രദേശിൽ സിയാങ് ഗസ്റ്റ് ഹൗസ് പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിൽ നിന്ന് 1.8 കോടി രൂപ തിരഞ്ഞെടുപ്പ് നിരീക്ഷകരും പൊലീസും ചേര്‍ന്ന് പിടിച്ചെടുത്തെന്നും ഇന്ന് മോദി അരുണാചലിലെ തെരെഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനിരിക്കെയാണ് ഈ സംഭവമുണ്ടായതെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.

പണം പിടിച്ചെടുക്കുന്നതിന്‍റെ ദൃശ്യങ്ങളും കോൺഗ്രസ് പുറത്ത് വിട്ടു. ആദായ നികുതി ഉദ്യോഗസ്ഥർ പണം പിടിച്ചെടുക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തു വിട്ടായിരുന്നു കോൺഗ്രസ് വക്താവിന്‍റെ പത്രസമ്മേളനം. ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ദിനമാണിതെന്നും തെരെഞ്ഞെടുപ്പ് കമ്മീഷനും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ഉറങ്ങുകയാണോയെന്നും സുർജേവാല പറഞ്ഞു. മോദിയുടെ റാലിയിൽ പങ്കെടുക്കുന്നവർക്ക് വിതരണം ചെയ്യാനെത്തിച്ചതാണ് പണമെന്നും ഇത് എവിടെ നിന്നു വന്നുവെന്നാണ് അന്വേഷിക്കേണ്ടതെന്നും കോൺഗ്രസ് വക്താവ് കൂട്ടിച്ചേർത്തു.