കൊട്ടാരക്കരയിൽ പാതിരാത്രി ഇടതു സ്ഥാനാർത്ഥിയുടെ പോസ്റ്ററുകൾ നശിപ്പിച്ച ബിജെപി പ്രവർത്തകനെക്കൊണ്ട് നാടുമുഴുവൻ പോസ്റ്ററുകൾ ഒട്ടിപ്പിടിച്ച് ഇടതുപ്രവർത്തകർ
കൊട്ടാരക്കര തേവരപ്പുറത്ത് ഇടത് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ കീറിയ ബിജെപി പ്രവര്‍ത്തകനെ കൊണ്ട് നാട് മുഴുവന്‍ പോസ്റ്റര്‍ ഒട്ടിപ്പിച്ച് പ്രവർത്തകർ. അരീക്കല്‍ ഭാഗത്ത് കച്ചവടം നടത്തുന്ന ആലിന്‍കുന്നിന്‍പുറം സ്വദേശി സത്യദാസ് ആണ് രാത്രി കടയടച്ച് വീട്ടിലേക്ക് പോകുന്ന വഴി ഇടത് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ കീറിയത്.
ഇടത് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിന്റെ പോസ്റ്ററുകളായിരുന്നു ഇയാള്‍ നശിപ്പിച്ചത്. രാവിലെ പ്രവര്‍ത്തകരെത്തി നോക്കുമ്പോഴാണ് എല്ലാ പോസ്റ്ററുകളും കീറിനശിപ്പിച്ച നിലയില്‍ കണ്ടത്. തുടർന്ന് സമീപത്തെ വീട്ടിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശമാധിച്ച് ഇടതു നേതാക്കൾ പ്രതിയെ കണ്ടെത്തുകയായിരുന്നു.
ടോര്‍ച്ചടിച്ച് പോസ്റ്റര്‍ ആരുടേതാണെന്ന് നോക്കിയ ശേഷം സമീപത്തൊന്നും ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ഇയാള്‍ പോസ്റ്റര്‍ വലിച്ചു കീറിയത്. ഇതിന് ശേഷം നടന്നുനീങ്ങുന്നതും സിസിടിവിയില്‍ വ്യക്തമാണ്.
ഇതോടെ പ്രവര്‍ത്തകര്‍ നേരെ സത്യദാസിന്റെ അടുത്തെത്തി. കയ്യില്‍ 150 പോസ്റ്ററുകള്‍ കൊടുത്ത് നാടു മുഴുവന്‍ ഒട്ടിക്കാനും നിര്‍ദേശിച്ചു. പ്രശ്‌നം ഒതുക്കിത്തീര്‍ക്കേണ്ടത് ആവശ്യമായിരുന്നതിനാൽ സത്യദാസ് പോസ്റ്ററുകള്‍ ഒട്ടിക്കുകയായിരുന്നു.