മറ്റൊരാൾക്കൊപ്പം പോയ ഭാര്യയോടുള്ള പ്രതികാരം; കോളജ് അധ്യാപകൻ പെണ്മക്കളെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ ശേഷം ആത്മഹത്യചെയ്തു
മറ്റൊരാൾക്കൊപ്പം പോയ ഭാര്യയോടുള്ള പ്രതികാരമായി പെണ്മക്കളെ തൂക്കിക്കൊന്നു ചിത്രമെടുത്ത് ഭാര്യയ്ക്കു വാട്സ്ആപ്പിൽ അയച്ചുകൊടുത്തശേഷം കോളജ് അധ്യാപകൻ ജീവനൊടുക്കി. ഐടിഐ അധ്യാപകമായ റിഷികാന്ത് സി. കുഡുപ്പള്ളിയാണ് പ്രായപൂർത്തിയാകാത്ത പെണ്മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കിയത്.
മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്ത ബല്ലാർപൂരിലാണു സംഭവം. സംഭവത്തെ തുടർന്നു റിഷികാന്തിന്റെ സഹോദരൻ പോലീസിൽ പരാതി നൽകി. റിഷികാന്തിന്റെ ഭാര്യ പ്രഗതിക്ക് പ്രദേശത്തെ ഒരു വാഹന ഡ്രൈവറുമായി അടുപ്പമുണ്ടായിരുന്നു. കുറച്ചുദിവസം മുന്പ് പ്രഗതി ഇയാൾക്കൊപ്പം ഒളിച്ചോടി.
ആറു വയസ്, ഒന്നര വയസ് എന്നിങ്ങനെ പ്രായമുള്ള കുട്ടികളെ ഉപേക്ഷിച്ചായിരുന്നു ഒളിച്ചോടിയത്. ഇതിൽ മനംനൊന്താണ് റിഷികാന്ത് കടുംകൈ ചെയ്തതെന്നു പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു.