രാഹുലിനെ പേടിച്ച് വയനാട്ടിൽ ബിജെപി സ്ഥാനാർത്ഥിയില്ല; ബിജെപിയെ പേടിച്ച് രാഹുൽ ഒളിച്ചോടിയെന്ന ഉത്തരേന്ത്യൻ പ്രചരണം തിരിച്ചടിക്കുന്നു

single-img
2 April 2019

വയനാട് ലോക്സഭാ സീറ്റിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിക്കെതിരെ ബിജെപി സ്ഥാനാർത്ഥി നിർത്താത്തത് അവരെ തിരിച്ചടിക്കുന്നു. വയനാട് സീറ്റ്  ബിജെപി ഏറ്റെടുക്കണമെന്ന ആവശ്യം നിലനിൽക്കെ എൻഡിഎ സ്ഥാനാർഥിയായി തുഷാർ വെള്ളാപ്പള്ളിയെത്തിയതിൽ സംസ്ഥാന ബിജെപിയിൽ കടുത്ത അതൃപ്തിയാണ് പുകയുന്നത്.

ബിജെപി പോരാട്ടത്തിനിറങ്ങുമെന്നാണ് അവസാന നിമിഷംവരെ സംസ്ഥാന നേതാക്കൾ പ്രതീക്ഷിച്ചത്. ഈ ആവശ്യം കേന്ദ്രനേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഒന്നുകിൽ കേരളത്തിനുപുറത്തുനിന്ന് സ്ഥാനാർഥിയെ കൊണ്ടുവരുക, അല്ലെങ്കിൽ സംസ്ഥാനത്തെ നേതാക്കളെ മത്സരിപ്പിക്കുക. ഇതായിരുന്നു ആവശ്യം. കേരളത്തിൽനിന്നായാൽ തിരുവനന്തപുരത്തും പത്തനംതിട്ടയിലും പരിഗണിച്ചിരുന്ന സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയെ പരിഗണിക്കുമെന്ന അഭ്യൂഹവും പരന്നിരുന്നു.

എന്നാൽ ഈ ഊഹങ്ങൾ എല്ലാം അസ്ഥാനത്താക്കിക്കൊണ്ട് തുഷാർ വെള്ളാപ്പള്ളി വയനാട് മത്സരിക്കാൻ എത്തുകയായിരുന്നു. രാഹുൽഗാന്ധിക്കെതിരേ കടുത്തമത്സരത്തിന് പാർട്ടിയുടെ കരുത്തരിലാരെങ്കിലും വേണമെന്ന ആവശ്യം കേന്ദ്രനേതൃത്വം പരിഗണിച്ചതേയില്ല. വയനാട്ട് മത്സരിക്കുന്നതിൽ തുഷാറിന്റെ നീക്കങ്ങൾ വിജയിച്ചത് അമിത്ഷായുമായുള്ള നേരിട്ടുള്ള ചർച്ചകളിലൂടെയാണ്. സംസ്ഥാന നേതാക്കൾക്ക് ഇതിലൊരു പങ്കുമുണ്ടായില്ല. ഇതെല്ലാമാണ്  സംസ്ഥാന ബിജെപി നേതാക്കളിൽ അതൃപ്തി രൂക്ഷമാക്കിയത്.വയനാടിന്റെ അന്തിമ തീരുമാനത്തിൽ കേരളഘടകത്തിന് പ്രത്യേകിച്ച് പ്രാതിനിധ്യമൊന്നും ഉണ്ടായില്ല എന്നുള്ളതാണ് സത്യം.

ബിജെപിയെ പേടിച്ച് രാഹുൽഗാന്ധി കേരളത്തിലേക്ക് ഒളിച്ചോടി എന്ന പ്രചരണമാണ് ഉത്തരേന്ത്യയിൽ പാർട്ടി നേതൃത്വം നടത്തുന്നത്.  എന്നാൽ ഈ പ്രചരണം ഇപ്പോൾ കേരളത്തിൽ അവരെ തിരിച്ചടിച്ചിരിക്കുകയാണ്. രാഹുൽ ഗാന്ധിയെ പോലുള്ള ഒരു ദേശീയ നേതാവ് മത്സരിക്കുമ്പോൾ അദ്ദേഹത്തിനെതിരെ സ്വന്തം പാർട്ടി സ്ഥാനാർത്ഥിയെ നിർത്തുവാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ല.  ഈ സ്ഥിതിവിശേഷം കോൺഗ്രസ് ഉത്തരേന്ത്യയിൽ ഉപയോഗിക്കുമെന്നാണ് ബിജെപിയുടെ ഭയം.

രാഹുലുമായുള്ള മത്സരത്തിൽ കിട്ടുന്ന ദേശീയ ശ്രദ്ധ പിന്നീട് ഗുണകരമാകുമെന്നായിരുന്നു പാർട്ടിയുടെ നിഗമനം. ഇതുതന്നെയാണ് തുഷാർ മനസ്സിൽ കണ്ടതും. ബിഡിജെഎസിന് നൽകിയ സീറ്റാണ് വയനാടെങ്കിലും നേരത്തേയുള്ള രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോൾ അവിടുത്തേതെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു.

മത്സരത്തിനില്ലെന്ന തുഷാറിന്റെ മനസ്സുമാറ്റിയത് ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന്റെയും അമിത്ഷായുടെയും ഇടപെടലുകളാണ്. അദ്ദേഹത്തിന് തൃശ്ശൂർ സീറ്റ് മാറ്റിവെക്കുകയും ചെയ്തു. എന്നാൽ, അമിത്ഷായുമായി ചർച്ചകൾക്ക് ദിവസങ്ങളോളം ഡൽഹിയിൽ തങ്ങിയ തുഷാർ ഉപാധികളോടെയാണ് തൃശ്ശൂരിൽ മത്സരത്തിന് തയ്യാറായതെന്നാണ് സൂചനകൾ.

ബിജെപിയുടെ കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന് ഏതൊരു പങ്കുമില്ല എന്ന് അടിവരയിട്ട് തെളിയിക്കുകയാണ് ഈ സംഭവവും.  മുമ്പ് വി മുരളീധര പക്ഷവും കൃഷ്ണദാസ് പക്ഷവും സംസ്ഥാന അധ്യക്ഷ പദവിക്കുവേണ്ടി വടംവലി കൂടുന്നതിനിടയിൽ കുമ്മനം രാജശേഖരൻ എങ്ങനെയാണോ  ബിജെപി രാഷ്ട്രീയത്തിലേക്ക് എത്തിയത് അതുപോലുള്ള ഒരു സ്ഥിതിവിശേഷമാണ് ഇക്കാര്യത്തിലും നടന്നിരിക്കുന്നത്. ദേശീയ നേതൃത്വം തീരുമാനിക്കുന്ന കാര്യങ്ങളൊന്നും സംസ്ഥാന നേതൃത്വം അറിയുന്നില്ല എന്നുള്ളതാണ് ഇക്കാര്യത്തിലൂടെ വ്യക്തമാകുന്നത്.