കോൺഗ്രസിന് തിരിച്ചടി: ഹാർദ്ദിക്ക് പട്ടേലിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല
കോൺഗ്രസ് നേതാവും പാട്ടിദാർ അനാമത്ത് ആന്ദോളൻ അധ്യക്ഷനുമായ ഹർദിക്ക് പട്ടേലിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. സുപ്രീം കോടതിയിൽ നിന്നുമാണ് ഹാർദ്ദിക്കിന് തിരിച്ചടി നേരിട്ടത്.
പട്ടേൽ സംവരണ സമരവുമായി ബന്ധപ്പെട്ടുള്ള തന്റെ ഹർജിയിന്മേൽ അടിയന്തിരമായി വാദം കേൾക്കണമെന്നും ശിക്ഷ റദ്ദാക്കണമെന്നും ഹർദിക്ക് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹർദിക്കിന്റെ ആവശ്യം സുപ്രീം കോടതി തള്ളി.
ഇതോടെ ഹർദിക്കിന് ഇനി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. പട്ടേൽ സമുദായത്തിന് സംവരണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2015ൽ സംഘടിപ്പിച്ച പ്രക്ഷോഭത്തിന് ശിക്ഷയായിട്ടായിരുന്നു ഗുജറാത്തിലെ മെഹ്സാന കോടതി പട്ടേലിനെ രണ്ടു വർഷത്തെ തടവിനു ശിക്ഷിച്ചത്.
കഴിഞ്ഞ ആഴ്ച ശിക്ഷ റദ്ധ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹർദിക് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഹൈക്കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്.