മൊബൈലിലും ലാപ്‌ടോപിലും നഗ്‌നചിത്രങ്ങള്‍ സേവ് ചെയ്യുന്നവര്‍ ജാഗ്രതൈ!: കേരളാ പോലീസ് പിന്നാലെയുണ്ട്

single-img
1 April 2019

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പങ്കുവച്ചവര്‍ പിടിയില്‍. നഗ്‌നചിത്രങ്ങള്‍ തുടര്‍ച്ചയായി നവ മാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്യുന്ന 12 പേരാണ് പിടിയിലായത്. കോഴിക്കോട് മുതല്‍ തിരുവനന്തപുരം വരെയുള്ളവരാണ് പിടിയിലായത്.

പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നതു തടയുന്നതിനായി സൈബര്‍ഡോം ആരംഭിച്ച ‘ഓപ്പറേഷന്‍ പി ഹണ്ടി’ന്റെ റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും നിരവധി നഗ്‌നചിത്രങ്ങള്‍ ഇവര്‍ പ്രചരിപ്പിച്ചിട്ടുണ്ട്.

ഇന്റര്‍പോളിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്തിലാണ് റെയ്ഡ് നടത്തുന്നത്. നവമാധ്യമങ്ങളില്‍ പേജുകളും വാട്‌സ് ആപ്പ്, ടെലഗ്രാം അക്കൗണ്ടുകളും ഉണ്ടാക്കിയാണ് പിടിയിലായവര്‍ കുട്ടികള്‍ക്കെതിരായ അതിക്രമം നടത്തുന്നത്.

84 വ്യക്തികളെക്കുറിച്ചുള്ള വിവരം പൊലീസിന് കിട്ടിയിരുന്നു. ഇവരുടെ വീടുകളിലും ഓഫീസിലുമാണ് റെയ്ഡ് നടത്തിയത്. പിടിയിലായവരുടെ ഫോണില്‍ നിന്നും ലാപ് ടോപ്പില്‍ നിന്നും ചെറിയ കുട്ടികളുടെ നിരവധി നഗ്‌നദൃശ്യങ്ങളും വീഡിയോകളും കണ്ടെടുത്തിട്ടുണ്ട്. സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷന്‍ പി ഹണ്ടി’ന്റെ പരിശോധന തുടരുകയാണ്. കുട്ടികളുടെ നഗ്‌ന ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുന്ന സൈറ്റുകളിലും പരിശോധന നടത്തുന്നുണ്ട്.