മോദി ഇന്ത്യയിൽ 6.5 കോടി കക്കൂസുകൾ നിർമ്മിച്ചു; 60 വർഷത്തിനിടെ ഇന്ത്യ കാണാത്ത വികസനമാണതെന്നു കണ്ണന്താനം
സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റാലിനെപ്പോലെയാണു പെരുമാറുന്നതെന്ന് എറണാകുളത്തെ ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ അൽഫോൻസ് കണ്ണന്താനം. അദ്ദേഹം മതത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നും മാർക്സിസ്റ്റ് ചിന്തകളുടെ അടിസ്ഥാനം തന്നെ ഇതാണെന്നും കണ്ണന്താനം കുറ്റപ്പെടുത്തി.
അയ്യപ്പൻ എല്ലാവരുടെയും ഇഷ്ട ദൈവമാണ്. ഞാൻ ക്രിസ്ത്യാനിയാണെങ്കിലും മൂന്നു തവണ ശബരിമലയിൽ പോയിട്ടുണ്ട്. മത വിശ്വാസങ്ങളെ തകർക്കാൻ കഴിയുമെന്നാണ് പിണറായി വിജയൻ കരുതുന്നത്. അദ്ദേഹത്തിന് അതിനു കഴിയില്ല. കേരളത്തിലെ ജനങ്ങൾ അതിന് അനുവദിക്കില്ല- കണ്ണന്താനം പറഞ്ഞു.
എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച് കേരളത്തെ നശിപ്പിച്ചു. ഇവിടുത്തെ വിദ്യാസന്പന്നരായ യുവാക്കൾക്ക് ജോലി തേടി വിദേശത്തേക്കു പോകേണ്ടിവരുന്നു. സാക്ഷരതയുടെയും ആരോഗ്യസംരക്ഷണത്തിന്റെയും കാര്യത്തിൽ കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു മുന്നിലാണെങ്കിൽ തന്നെയും, കേരളത്തിലെ യുവാക്കൾക്ക് അവസരമൊരുക്കാൻ സർക്കാരിനു കഴിയുന്നില്ലെന്നും കണ്ണന്താനം പറഞ്ഞു.
60 വർഷത്തിനിടെ ഇന്ത്യ കാണാത്ത വികസനമാണ് മോദി സർക്കാർ ചെയ്തതെന്നും അദ്ദേഹത്തിനു കീഴിൽ ഇന്ത്യയിൽ 6.5 കോടി കക്കൂസുകൾ നിർമിച്ചെന്നും ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ കണ്ണന്താനം പറഞ്ഞു.