തോല്‍വി ഭയന്നിട്ടാണോ മോദി അന്ന് രണ്ട് സീറ്റുകളില്‍ മത്സരിച്ചത്; എന്ത് ചോദ്യമാണ് ഇത്?: രോഷത്തോടെ കെ.സി വേണുഗോപാല്‍

single-img
31 March 2019

അമേഠിയില്‍ തോല്‍വി ഭയന്നിട്ടാണോ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് രോഷത്തോടെ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. എന്ത് ചോദ്യമാണ് ഇതെന്നും തോല്‍വി ഭയന്നിട്ടാണോ കഴിഞ്ഞ തവണ മോദി രണ്ട് സീറ്റുകളില്‍ മത്സരിച്ചതെന്നുമായിരുന്നു കെ.സി വേണുഗോപാലിന്റെ പ്രതികരണം.

സൗത്ത് ഇന്ത്യയില്‍ പ്രാതിനിധ്യം വേണമെന്ന സൗത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം. മൂന്ന് സംസ്ഥാനങ്ങളും ചേരുന്ന ഒരു ജില്ലയാണ് വയനാട്. ഒരു ഭാഗത്ത് കര്‍ണാടകയുടെ ചാമരാജ് നഗര്‍. മറ്റൊരു ഭാഗത്ത് തമിഴ്‌നാടിന്റെ നീലഗിരി. അതുകൊണ്ട് തന്നെയാണ് ഇത്തരമൊരു തീരുമാനമെടുത്തത്.

കോണ്‍ഗ്രസിന്റെ എം.പി മത്സരിച്ച സീറ്റാണ്, അവിടെ ഒഴിഞ്ഞ് കിടക്കുന്ന സീറ്റാണ്. ഇതെല്ലാം കൊണ്ടും ഞങ്ങള്‍ എടുത്ത തീരുമാനമാണ് ഇത്. രാഹുലിന്റെ വരവ് കേരളത്തില്‍ വലിയ മാറ്റം ഉണ്ടാകുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

ഒരാഴ്ചയിലധികമായി നീണ്ടുനിന്നിരുന്ന അനിശ്ചതത്വങ്ങള്‍ക്ക് വിരാമമിട്ടാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തീരുമാനിച്ചത്. മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയാണ് രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശിലെ അമേഠിക്ക് പുറമെയാണ് രാഹുല്‍ വയനാട്ടില്‍ കൂടി മത്സരിക്കുക.

കോണ്‍ഗ്രസ് വക്താവായ രന്ദീപ് സിങ് സുര്‍ജെവാല എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ ഡല്‍ഹിയില്‍ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാനായി നടന്ന വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. ഇതിന് മുന്നോടിയായി എ.കെ.ആന്റണിയും കെ.സി.വേണുഗോപാലും ചര്‍ച്ച നടത്തിയിരുന്നു.

പല ഘട്ടങ്ങളായി ചര്‍ച്ച നടന്നു. പലതവണ എല്ലാവരും അഭ്യര്‍ഥിച്ചു. സംസ്ഥാന ഘടകം ഐക്യകണ്‌ഠേനെ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ദേശീയ നേതൃത്വം വയനാട്ടിലെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കുകയായിരുന്നുവെന്ന് എ.കെ. ആന്റണി പറഞ്ഞു. അമേഠിക്ക് പുറമെ ദക്ഷിണേന്ത്യയില്‍ നിന്ന് ഒരുസീറ്റില്‍ മാത്രമാണ് മത്സരിക്കുന്നത്. അത് വയനാട് സീറ്റാണെന്ന് എ.കെ ആന്റണി പ്രഖ്യാപനത്തില്‍ പറയുന്നു. മൂന്ന് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന മണ്ഡലമാണ് വയനാടെന്ന് അദ്ദേഹം വ്യക്തമാക്കി.

വയനാട്ടില്‍ നേരത്തെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്ന ടി.സിദ്ദീഖിനെ മാറ്റിയാണ് രാഹുല്‍ എത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന വിവരം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചത്. തുടര്‍ന്ന് ടി.സിദ്ദീഖ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു.

എന്നാല്‍ സ്ഥാനാര്‍ഥിയാകുന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ രാഹുല്‍ ഗാന്ധിയോ കേന്ദ്ര നേതൃത്വമോ തയ്യാറാകാതിരുന്നത് കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ പാടെ ബാധിച്ചിരുന്നു. വയനാട്ടില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നിശ്ചലാവസ്ഥയിലുമായി.

സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാത്തതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇതിനിടെ കര്‍ണാടകയിലെ ബിദാറിലും രാഹുല്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങളൊക്കെ നിലനില്‍ക്കുന്നതിനിടയിലാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വരുന്നത്.

2014ല്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിച്ച നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ വരാണസിക്ക് പുറമെ ഗുജറാത്തിലെ വഡോദരയിലും മത്സരിച്ചിരുന്നു.