താലികെട്ടി മിനിറ്റുകള്‍ക്കകം വധു ശര്‍ദ്ദിച്ചു; കന്യകാത്വം പരിശോധിപ്പിച്ച് വരനും കുടുംബവും; കേസ്

single-img
30 March 2019

താലികെട്ടിയതിന് ശേഷം വധു ശര്‍ദ്ദിച്ചതിനെ തുടര്‍ന്ന് കന്യകാത്വം പരിശോധിക്കാന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി വരനും കുടുംബക്കാരും. വധുവിന്റെ സമ്മതവും അറിവും ഇല്ലാതെയായിരുന്നു പരിശോധന. തുടര്‍ന്ന് വധു ഭര്‍ത്താവിന് എതിരെ കേസ് ഫയല്‍ ചെയ്തു.

2018 നവംബറിലാണ് വടക്കന്‍ കര്‍ണാടക സ്വദേശികളായ യുവതിയും യുവാവും വിവാഹിതരാകുന്നത്. വിവാഹം കഴിഞ്ഞ് മനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ യുവതി ശര്‍ദ്ദിച്ചു. ഇതോടെ ഗര്‍ഭിണിയാണോയെന്ന് സംശയം പ്രകടിപ്പിച്ച വരനും കൂട്ടരും തന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നുവെന്നു യുവതി പറഞ്ഞു.

വയറിന് അസുഖം ബാധിച്ചാണ് താന്‍ ശര്‍ദ്ദിച്ചതെന്നും യുവതി വ്യക്തമാക്കി. സഹോദരിയുടെ വീട്ടിലാണ് യുവതി ഇപ്പോള്‍ താമസിക്കുന്നത്. വിവാഹത്തിന് പതിനഞ്ച് ദിവസം മുന്‍പ് യുവതിയുടെ അമ്മ അര്‍ബുദം ബാധിച്ച് മരിച്ചിരുന്നുവെന്നും ഇതോടെ അവര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

സംഭവം നടന്ന് മൂന്നുമാസത്തിന് ശേഷം വരന്‍ കുടുംബകോടതിയില്‍ വധുവിനെതിരെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ കൗണ്‍സലിങിലാണ് യുവതി തനിക്ക് നേരിട്ട അപമാനവും മാനസിക പ്രയാസങ്ങളും തുറന്നുപറഞ്ഞത്.