വോട്ട് ചോദിച്ച് കണ്ണന്താനം എത്തി, ഇത്തവണ കോടതിയിൽ

single-img
29 March 2019

ലോക്സഭ തെരഞ്ഞെടുപ്പിലെ എറണാകുളം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനം വോട്ടുചോദിച്ച് കോടതിയിൽ എത്തിയ സംഭവം വിവാദത്തിൽ.വ്യാഴാഴ്ചയായിരുന്നു സംഭവം. പറവൂരിൽ വോട്ടുതേടിയെത്തിയ കണ്ണന്താനം പറവൂർ അഡീഷണൽ സബ് കോടതി മുറിയിൽ കയറിയതാണ് വിവാദമായത്.

രാവിലെ ബാർ അസോസിയേഷൻ പരിസരത്തെത്തിയ സ്ഥാനാർഥി അൽഫോൺസ് കണ്ണന്താനം അവിടെ വോട്ടഭ്യർഥിച്ചശേഷം സമീപത്തുള്ള അഡീഷണൽ സബ് കോടതി മുറിയിലേക്ക്‌ കയറുകയായിരുന്നു. കോടതി ചേരാനുള്ള സമയമായതിനാൽ ഈസമയം കേസിനായി എത്തിയവരും അഭിഭാഷകരും കോടതിമുറിയിലുണ്ടായിരുന്നു.

കണ്ണന്താനം എത്തിയ സമയത്ത് ജഡ്ജി എത്തിയിരുന്നില്ല. അദ്ദേഹം പുറത്തിറങ്ങിയശേഷമാണ് ജഡ്ജിയെത്തിയത്. കോടതിമുറിയിൽ വോട്ടുതേടുക പതിവില്ലെന്നും കണ്ണന്താനം ചെയ്തത് ചട്ടലംഘനമാണെന്നും അഭിഭാഷകർ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി കൊടുക്കുന്നത് പരിശോധിച്ചുവരികയാണെന്ന് ബാർ അസോസിയേഷൻ നേതാക്കൾ പറഞ്ഞു.

സ്ഥാനാർഥിക്കൊപ്പം ബിജെപി നേതാക്കളുമുണ്ടായിരുന്നു. കോടതിയിൽ കയറിയതല്ലാതെ വോട്ടഭ്യർഥിച്ചില്ലെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.