‘എനിക്ക് പറയാൻ വെയിലു കൊണ്ട കണക്കില്ല; ഞാനീ കളിയിൽ നിന്ന് പിൻവാങ്ങുന്നു’; വിവാദങ്ങള്‍ക്കിടെ ദീപ നിശാന്ത്

single-img
29 March 2019

വിവാദങ്ങള്‍ നിറഞ്ഞുനില്‍ക്കവേ അനുഭവങ്ങളും ജീവിതവഴിയും തുറന്നെഴുതി എഴുത്തുകാരി ദീപാ നിശാന്ത്. താനൊരു പാർട്ടിക്കുടുംബത്തിൽ നിന്ന് വന്ന ആളല്ലെന്നും  തെരഞ്ഞെടുപ്പ് വരുമ്പോൾ ഇഷ്ടമുള്ള ‘വ്യക്തി’കൾക്ക് വോട്ടു രേഖപ്പെടുത്തുന്ന അരാഷ്ട്രീയ ചുറ്റുപാടിലാണ് വളർന്നതെന്നും ദീപാനിശാന്ത് ദീര്‍ഘമായി എഴുതിയ കുറിപ്പില്‍ പറയുന്നു.

ആലത്തൂരിലെ കോൺഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസിനെ വിമര്‍ശിച്ച് എഴുതിയ കുറിപ്പിലൂടെയാണ് ദീപാ നിശാന്തിന്റെ നിലപാടുകൾ വീണ്ടും ചർച്ചയായത്. യാതൊരു രാഷ്ട്രീയ പാരമ്പര്യവുമില്ലാതെ പാർട്ടിയെ പ്രീണിപ്പിക്കാൻ വേണ്ടി മാത്രമാണ് ദീപയുടെ ശ്രമമെന്ന് വിമർശനമുയർന്നിരുന്നു. ഈ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ കുറിപ്പ്. 

കുറിപ്പ് വായിക്കാം:

ഞാനൊരു ‘പാർട്ടികുടുംബത്തിൽ ‘നിന്നും വരുന്ന ആളല്ല.ആ പ്രയോഗം തന്നെ തെറ്റാണെന്നറിയാം. മനപ്പൂർവ്വം ഉപയോഗിച്ചതാണ്. ഒരുതരത്തിലുള്ള രാഷ്ട്രീയ പാരമ്പര്യവും ഞാൻ എവിടെയും അവകാശപ്പെട്ടിട്ടില്ല. കേരളത്തിലെ ബഹുഭൂരിപക്ഷം കുടുംബങ്ങളും എന്ന പോലെ തന്നെ വീട്ടിലേക്ക് വോട്ടു ചോദിക്കാൻ വരുന്ന എല്ലാ പാർട്ടിക്കാരെയും ചിരിച്ച് സ്വീകരിക്കുന്ന- തെരഞ്ഞെടുപ്പ് വരുമ്പോൾ ഇഷ്ടമുള്ള ‘വ്യക്തി’കൾക്ക് വോട്ടു രേഖപ്പെടുത്തുന്ന അരാഷ്ട്രീയ ചുറ്റുപാടിലാണ് വളർന്നത്.’ രാഷ്ട്രീയം’ പടിക്കു പുറത്ത് നിർത്തേണ്ടുന്ന സംഗതിയാണെന്ന് വിശ്വസിക്കുന്ന ധാരാളം ആളുകൾ ഇപ്പോഴും വീട്ടിലുണ്ട്.

മക്കളെ ചേർക്കാൻ ഒരു സ്കൂൾ തിരഞ്ഞെടുക്കുമ്പോൾ പോലും ‘നമ്മടാൾക്കാരുടെ സ്കൂൾ ‘ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്ന ആളുകൾ ബന്ധുക്കളിലുണ്ട്. ബന്ധുക്കളിൽ മാത്രമല്ല, സുഹൃത്തുക്കളിലും സഹപ്രവർത്തകർക്കിടയിലും അത്തരം ആളുകളെ കണ്ടിട്ടുണ്ട്.ഇതൊന്നും ‘കഠിനസമരപാതകൾ’ ആയിട്ടല്ല എഴുതുന്നത്. കടന്നു പോന്ന അന്തരീക്ഷത്തെപ്പറ്റി സൂചിപ്പിച്ചതാണ്. അതിന് ബഹുവിധ സോഷ്യൽ ഓഡിറ്റിംഗുമുണ്ടാകും. നടക്കട്ടെ.

ഇത്രയും പറഞ്ഞത് രാഷ്ട്രീയാവബോധം എനിക്ക് പരമ്പരയായി കിട്ടിയ ഒന്നല്ലെന്ന് പറയാൻ വേണ്ടി മാത്രമാണ്. അതിൽ പാകപ്പിഴകൾ ധാരാളമുണ്ടാകാം. എന്റെ രാഷ്ട്രീയബോധം ഞാൻ തന്നെ ഉരച്ചുരച്ച് മിനുക്കിയെടുക്കാൻ നോക്കിക്കൊണ്ടേയിരിക്കുന്ന ഒന്നാണ്. വായനയിലൂടെ, ജീവിതാനുഭവങ്ങളിലൂടെ ഒക്കെയും അതിനെ നവീകരിച്ചുകൊണ്ടേയിരിക്കുന്നു.

കേരളവർമ്മ കോളേജ് പഠിക്കാനായി തെരഞ്ഞെടുത്തത് കാഴ്ചപ്പാടിൽ ഒരുപാട് മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. എന്നാലും ഒരു സംഘടനയുടേയും ഭാഗമായി പ്രവർത്തിച്ചിട്ടില്ല. അതിന് കഴിഞ്ഞിട്ടില്ല എന്നതാകണം കൂടുതൽ ശരി. അതിന് പല കാരണങ്ങളുമുണ്ട്. ഒരിക്കൽ ഒരു തെരഞ്ഞെടുപ്പുകാലത്ത് ‘എസ് എഫ് ഐ ‘ യുടെ ബാഡ്ജ് കുത്തി കൂട്ടുകാരായ സംഗീതയോടും ജയയോടും ദിവ്യയോടുമൊപ്പം പ്രചരണം നടത്തിയതിന് ഞാനനുഭവിച്ച സംഘർഷങ്ങൾ അവർക്കറിയാം. ആ സംഘർഷങ്ങളെ അതിജീവിക്കാനുള്ള ആത്മധൈര്യം അന്നില്ലായിരുന്നു എന്നത് ആത്മനിന്ദയോടെ തന്നെ ഇന്നോർക്കുന്നു. നിലച്ചുപോയേക്കാവുന്ന വിദ്യാഭ്യാസവും പ്രണയസംഘർഷങ്ങളും എന്നെ ഏറ്റവും സ്വാർത്ഥയായ ഒരു അരാഷ്ട്രീയ ജീവിയായിത്തന്നെ തളച്ചിട്ടു. ഞാനൊരു സമരത്തിലും പങ്കെടുത്തില്ല. 

വ്യക്തിപരമായ സംഘർഷത്തിനപ്പുറം ഒരു സാമൂഹിക സംഘർഷത്തിലും ഞാൻ ഭാഗഭാക്കായില്ല. ഉറക്കെയുറക്കെ മുദ്രാവാക്യം വിളിക്കാനും തല്ലും കല്ലേറും കൊള്ളാനും പുറത്താക്കപ്പെടാനും മറ്റു കുട്ടികളുടെ ആവശ്യത്തിന് ഓടി നടക്കാനും കലോത്സവങ്ങളിൽ ഉറക്കമിളയ്ക്കാനും സ്റ്റേജിന്റെ പിന്നാമ്പുറങ്ങളിൽ കത്തുന്ന വയറിനെ വകവെക്കാതെ പാഞ്ഞു നടക്കാനും ഞാൻ മിനക്കെട്ടില്ല. അതിനൊക്കെ കുറേപ്പേർ വേറെയുണ്ടായിരുന്നു.അവർ നഷ്ടങ്ങളൊന്നും വകവെക്കാതെ നടന്നു. പലരും അടയാളങ്ങൾ ബാക്കി വെക്കാതെ ക്യാംപസിൽ നിന്നും പടിയിറങ്ങി. അവരെപ്പോലുള്ളവർക്ക് എടുത്തുകാട്ടാൻ റാങ്ക് സർട്ടിഫിക്കറ്റുമുണ്ടായില്ല. എടുത്തു പറയത്തക്ക ഒരു നഷ്ടവും ഉണ്ടാകാതെ ഞങ്ങളെപ്പോലുള്ളവർ അധ്യാപകരുടെ ലാളനയ്ക്ക് പാത്രമാകുന്ന നിഷ്പക്ഷ വംശാവലിയിൽ ഇടം പിടിച്ചു.

ആ എന്നെ ഏറ്റവുമധികം വെറുക്കുന്നത് ഞാൻ തന്നെയാണ്. ചുറ്റുമുള്ളവർക്ക് എത്ര പ്രിയപ്പെട്ടവളായിരുന്നാലും ആ അരാഷ്ട്രീയ കാലഘട്ടം ഇന്നും ദേഹത്തിഴയുന്ന തേരട്ടയാണ്.

ആ അരാഷ്ട്രീയ കാലഘട്ടമാണ് എന്നെപ്പോലുള്ളവരെ രാഷ്ട്രീയം പറയാൻ യോഗ്യതയുള്ള 916 കാരിൽ നിന്നും തീണ്ടാപ്പാടകലെ മാറ്റി നിർത്തപ്പെടുന്നത്.രാഷ്ട്രീയം സംസാരിക്കുമ്പോൾ നമുക്ക് പലരുടേയും ‘തറവാടിത്തഘോഷണങ്ങളുടെ ‘വിഴുപ്പലക്കലുകൾ കേൾക്കേണ്ടി വരുന്നത് അതുകൊണ്ടാണ്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയോ പാരമ്പര്യത്തിലൂടെയോ കടന്നുപോന്ന ആ 

‘രാഷ്ട്രീയത്തറവാടിത്തം’ അവകാശപ്പെടാനില്ലാത്ത ഒരാൾ രാഷ്ട്രീയം പറയുന്നതെന്തിനാണ്?? അത് ഭൗതികമായ നേട്ടങ്ങൾക്കു വേണ്ടിയല്ലാതെ മറ്റെന്തിനു വേണ്ടിയാണ്? തെരഞ്ഞെടുപ്പിൽ ഒരു സീറ്റൊപ്പിക്കാനുളള തന്ത്രമല്ലേ അത്?പുസ്തകത്തിന് മാർക്കറ്റുണ്ടാക്കാനല്ലേ? അല്ലാതെ പിന്നെന്തിനാണ് ?

കഴിഞ്ഞ മൂന്നാലു വർഷമായി ഇത് കേൾക്കാൻ തുടങ്ങിയിട്ട്. രാഷ്ട്രീയം സംസാരിച്ചു തുടങ്ങിയതു മുതൽ നേരിട്ട ഓഡിറ്റിംഗ് അതിഭീകരമാണ്. 2015 ഒക്ടോബർ ആദ്യവാരം മുതലാണ് ഞാൻ മാധ്യമങ്ങൾക്ക് നല്ലൊരു ‘ വിഭവ’മായത്. ഈ പോസ്റ്റ് ഏതെങ്കിലും ഓൺലൈൻ മീഡിയ പ്രസിദ്ധീകരിക്കുകയാണെങ്കിൽ ‘ ദീപാ നിശാന്ത് നല്ലൊരു വിഭവം ‘ എന്നായിരിക്കും ചിലപ്പോൾ തലക്കെട്ട്. അല്ലെങ്കിൽ ‘ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ദീപാനിശാന്ത് ‘. രണ്ടായാലും ലൈക്കും ഷെയറും വേണ്ടുവോളം കിട്ടും.] മനുഷ്യനാണ് ഏറ്റവും നല്ല മാർക്കറ്റിംഗ് ടൂൾ. വിപണിയിലാണ് നമ്മൾ നിൽക്കുന്നത്. നമ്മളെത്തന്നെ ചിലപ്പോൾ ചിലരങ്ങ് മുറിച്ചുവിറ്റു കളയും. മുറിക്കുമ്പോൾ രക്തം പൊടിയുന്നുണ്ടോ? വേദനിക്കുന്നുണ്ടോ? എന്നതൊന്നും ആരുടേയും പരിഗണനാവിഷയമേയല്ല.

ഇതൊന്നും എഴുതുന്നത് ഇരവാദമായിട്ടല്ല. ഒരു കണ്ണീർക്കഥയിലേയും നായികയായി നിൽക്കാൻ ഉദ്ദേശിച്ചിട്ടുമില്ല.’ ആങ്ങള സംരക്ഷണവലയ’വും ആവശ്യമില്ല. എന്റെ പിഴവുകളുടെ എല്ലാ കർതൃത്വഭാരവും ഞാനേറ്റെടുക്കുന്നു. അതിന് മറ്റാരെയും പഴിചാരേണ്ടതില്ല. ഞാനാരുടേയും വക്താവല്ല. കൃത്യമായി തിരഞ്ഞെടുപ്പുചട്ടങ്ങൾ നിലനിൽക്കുന്ന ഒരു നാട്ടിൽ, പ്രചരണായുധമാക്കരുതെന്ന് കർശന താക്കീതുള്ള ഒരു വിശ്വാസത്തിന്റെ പേരും പറഞ്ഞ് വോട്ടഭ്യർത്ഥന നടത്തിയതിനെതിരെയാണ് ഞാൻ പറഞ്ഞത്. വസ്തുതാപരമായ ഒരു പിഴവാണ് ചൂണ്ടിക്കാട്ടിയത്. മറ്റെല്ലാം ആരോപിതാർത്ഥങ്ങളാണ്. നിങ്ങളുടെ വ്യാഖ്യാനങ്ങളാണ്. നിങ്ങളുടെ ആനന്ദങ്ങളാണ്. അത് തുടരുക. ഞാനീ കളിയിൽ നിന്ന് പിൻവാങ്ങുകയാണ്.

എനിക്ക് പറയാൻ വെയിലു കൊണ്ട കണക്കില്ല. എന്റെ എഴുത്ത് രാഷ്ട്രീയമാണെന്ന് ഞാൻ വിശ്വസിക്കുന്നു.രാഷ്ട്രീയവൽക്കരിക്കുക എന്നതിനർത്ഥം പാർട്ടിവൽക്കരിക്കുക എന്നല്ലെന്ന മാർത്താ ഹാർനേക്കറുടെ വാക്കുകൾ ഓർത്ത് മുന്നോട്ട് നടക്കുന്നു