വോട്ടിനു വേണ്ടി കോടതി കയറിയതിനു പിന്നാലെ കേസിനു വേണ്ടിയും കോടതി കയറേണ്ടിവരും: കണ്ണന്താനത്തിനെതിരെ പരാതിക്കൊരുങ്ങി അഭിഭാഷക സംഘടന
എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം വോട്ട് ചോദിക്കാൻ കോടതിയിൽ എത്തിയ സംഭവത്തിൽ പരാതിക്കൊരുങ്ങി അഭിഭാഷക സംഘടന. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോടതി മുറിയില്‍ കയറിയതിനെതിരെയാണ് പ്രതിഷേധം. കോടതി മുറിയില്‍ കയറിയെന്നും വോട്ട് അഭ്യര്‍ത്ഥിച്ചെന്നും ഇത് പൂര്‍ണമായി ചട്ടലംഘനമാണെന്നും വിമര്‍ശനമുയരുന്നുണ്ട്.
ഇന്നലെ രാവിലെ 11 മണിയോടെയാണണ് ബാര്‍ അസോസിയേഷന്‍ ഹാളിന് സമീപം കണ്ണന്താനം വോട്ട് അപേക്ഷിച്ച് എത്തിയത്. തുടര്‍ന്ന് തൊട്ടടുത്തുള്ള അഡീഷനല്‍ സബ് കോടതി മുറിയിലേക്ക് പ്രവര്‍ത്തകരോടൊപ്പം കണ്ണന്താനം കയറി. കോടതി ചേരാന്‍ അല്‍പസമയം ബാക്കിയുള്ളപ്പോഴാണു സംഭവം.
ജഡ്ജി എത്തുന്നതിന് ഏതാനും മിനിട്ടുകൾക്കു മുന്‍പ് തിരിച്ചിറങ്ങുകയും ചെയ്തു. തുടര്‍ന്ന് പ്രതിഷേധവുമായി ചില അഭിഭാഷകര്‍ രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൊടുക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നാണ് അഭിഭാഷ സംഘടന നേതാക്കള്‍ പറയുന്നത്.