കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് നടി ശ്രീ റെഡ്ഡി

single-img
27 March 2019

വീട്ടില്‍ കയറി വധഭീഷണി മുഴക്കിയവര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് തെലുങ്ക് നടി ശ്രീ റെഡ്ഡി. ആക്രമണം നടത്തിയ പണമിടപാടുകാരനും സഹായിക്കുമെതിരെ നേരത്തെ ശ്രീ റെഡ്ഡി പരാതി നല്‍കിയിരുന്നു. ഇവരില്‍ പണമിടപാടുകാരനായ സുബ്രഹ്മണ്യത്തിനെതിരെയാണ് കൂടുതല്‍ തെളിവുകള്‍.

ഒരു സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചക്കാണെന്ന വ്യാജേന മാര്‍ച്ച് 21ന് രാത്രി 11.30ക്ക് കാണണമെന്നാവശ്യപ്പെട്ട് ഇയാള്‍ വീട്ടിലെത്തിയെന്ന് ശ്രീ റെഡ്ഡി പറയുന്നു. വിസമ്മതിച്ചപ്പോള്‍ മാനേജരെ ഉപദ്രവിച്ചു. തന്നെ പ്രണയിക്കണമെന്നും ഇല്ലെങ്കില്‍ മാനേജരെ കൊന്നുകളയുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി.

സുബ്രഹ്മണ്യം വീട്ടില്‍ അതിക്രമിച്ച് കയറുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങളും ഫോണ്‍ സംഭാഷണങ്ങളും ശ്രീ റെഡ്ഡി പുറത്തുവിട്ടിട്ടുണ്ട്. വല്‍സരവാക്കം പൊലീസ് സ്റ്റേഷനിലാണ് നടി പരാതി നല്‍കിയിരിക്കുന്നത്.

‘ഞാന്‍ ഹൈദരാബാദിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുകയായിരുന്നു. അവിടെ എനിക്ക് ഒരു എം.പി സീറ്റ് ഒരുക്കി വച്ചിട്ടുണ്ട്. ഒരു ദേശീയ പാര്‍ട്ടിയില്‍. അതെക്കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് സിനിമയുമായി ബന്ധപ്പെട്ട കാര്യത്തിന് ഇയാളെ ഞാന്‍ വിളിക്കുന്നത്. വൈകീട്ട് വരാനാണ് പറഞ്ഞത്. പക്ഷേ അയാള്‍ രാത്രി 11: 30ക്കാണ് വന്നത്. ആ സമയത്ത് കാണാന്‍ ഞാന്‍ വിസമ്മതം അറിയിച്ചപ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്’ ശ്രീ റെഡ്ഡി പറയുന്നു..

‘നേരത്തെ മറ്റൊരു കേസില്‍ ഹൈദരാബാദില്‍ അറസ്റ്റിലായതാണ് സുബ്രഹ്മണ്യം. അന്ന് താന്‍ പൊലീസ് പിടിയിലായതിന് കാരണം നടിയാണെന്നാരോപിച്ചാണ് ഇയാള്‍ ശ്രീ റെഡ്ഡിയുടെ ചെന്നൈയിലെ വീട്ടിലെത്തിയതെന്നും പൊലീസ് പറയുന്നു.