കെഎസ്‌യു പതാകയേന്തിയതിന് എതിരാളികള്‍ സോഡാക്കുപ്പി കൊണ്ട് കുത്തി; പാട് മറയ്ക്കാന്‍ താടി വെച്ചു; അന്നെടുത്ത ശപഥം നിറവേറുമെന്ന പ്രതീക്ഷയില്‍ വി.കെ ശ്രീകണ്ഠന്‍

single-img
27 March 2019

അപ്രതീക്ഷിതമായിരുന്നില്ല പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായുള്ള വി.കെ ശ്രീകണ്ഠന്റെ വരവ്. മാസങ്ങള്‍ക്ക് മുമ്പേ തുടങ്ങി പ്രചരണങ്ങള്‍. ആന്ധ്രയെ ഇളക്കിമറിച്ച വൈ.എസ്. രാജശേഖര റെഡ്ഡിയുടെ പദയാത്രയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് 400ഓളം കിലോ മീറ്ററുകള്‍ നടന്ന് ഒരു കാല്‍നടയാത്ര തന്നെ സംഘടിപ്പിച്ചു അദ്ദേഹം.

പാലക്കാട് ലോക്‌സഭയ്ക്ക് പുറമെ ആലത്തൂര്‍ ലോക്‌സഭയിലെ നാല് അസംബ്ലി മണ്ഡലങ്ങളും പൊന്നാനി ലോക്‌സഭയുടെ ഒരു അസംബ്ലി മണ്ഡലവും ഉള്‍പ്പെടെ 12 അസംബ്ലി മണ്ഡലങ്ങളും 80 പഞ്ചായത്തുകളും ഏഴ് നഗരസഭകളും സന്ദര്‍ശിക്കുകയും നൂറ് പൊതുസമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു.

43 വര്‍ഷം മുമ്പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായിരുന്നു പാലക്കാട്. കോണ്‍ഗ്രസിന്റെ മുന്‍ എം.എല്‍.എയും ഡി.സി.സി പ്രസിഡന്റുമായിരുന്ന പി.ബാലന്‍ ജില്ല മുഴുവന്‍ പദയാത്ര നടത്തി. പി ബാലന്‍ നടത്തിയ യാത്രയില്‍ സാധാരണക്കാരും തൊഴിലാളികളുമെല്ലാം പങ്കുചേര്‍ന്നിരുന്നു. അന്ന് പാലക്കാട് ജില്ലയില്‍ പൊതുവേ കോണ്‍ഗ്രസ് പണക്കാരുടെ പാര്‍ട്ടിയും പാവപ്പെട്ടവരെല്ലാം കമ്മ്യൂണിസ്റ്റുകാരുമാണെന്ന ഒരു പ്രചാരണമുണ്ടായിരുന്നു. പക്ഷേ ഈ യാത്രയോടെ കോണ്‍ഗ്രസുമായി ബന്ധമില്ലാതിരുന്ന കര്‍ഷകര്‍ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കപ്പെട്ടു.

നിരവധി നേതാക്കന്മാര്‍ ഈ പൊതുസമ്മേളനങ്ങളുടെയെല്ലാം ഭാഗമായി. അതിന്റെയൊരു മാറ്റം ഈ തിരഞ്ഞെടുപ്പിലുണ്ടാവും. കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി പാര്‍ട്ടിക്കായി കഠിനാധ്വാനം ചെയ്തതിന്റെ ഫലമായാണ് സ്ഥാനാര്‍ത്ഥിത്വം ലഭിച്ചതെന്നാണ് ശ്രീകണ്ഠന്റെ വിശ്വാസം.

പോരാടി തന്നെയാണ് ശ്രീകണ്ഠന്‍ ഈ നിലയിലേക്ക് ഉയര്‍ന്നുവന്നത്:

ഷൊര്‍ണൂര്‍ ടൗണ്‍ ബസ്റ്റ് സ്റ്റാന്‍ഡിന് പിന്‍ഭാഗത്ത് കൂടി കടന്നുപോകുന്ന കോണ്‍വന്റ് റോഡിലെ കൃഷ്ണ വിലാസം വീട്ടില്‍ നിന്നും ഗണേഷ്ഗിരി കുന്നിലെ ഗവണ്‍മെന്റ് ഹൈസ്‌കൂളിലേക്ക് പോയിവരാന്‍ 3 കി.മീറ്ററാണ് ദൂരം. ദിവസം 3 നേരം ഈ ദൂരം താണ്ടിയാണ് വി കെ ശ്രീകണ്ഠന്‍ സ്‌കൂളില്‍ വന്നുപോകുന്നത്. ഉച്ചയ്ക്കത്തെ വരവ് വീട്ടിലെത്തി ഊണ് കഴിക്കാനാണ്.

അഞ്ചാം ക്ലാസില്‍ ഈ സ്‌കൂളില്‍ ചേര്‍ന്ന പയ്യന് നടന്നുവരുന്ന വഴിവക്കത്തെ വീട്ടുകാരും വഴിയാത്രക്കാരുമൊക്കെ കൂട്ടുകാരായി. ആ സൗഹൃദങ്ങളാണ് കെഎസ്‌യു എന്ന പതാക കയ്യിലേന്താന്‍ പ്രേരിപ്പിച്ചത്. ഗണേഷ്ഗിരി സ്‌കൂള്‍ എന്നാല്‍ എസ് എഫ് ഐയുടെ കുത്തകയാണ്.

അവിടെ കൊണ്ടുപോയി കെഎസ്‌യുവിന്റെ കൊടി നാട്ടിയാല്‍ എങ്ങനിരിക്കും. കൂട്ടുകാരെ ചേര്‍ത്ത് ഒരു യൂണിറ്റുണ്ടാക്കി അവിടെ കെഎസ് യുവിന്റെ കൊടിനാട്ടിയ ശ്രീകണ്ഠനെ ഒരു ദിവസം എസ്എഫ്‌ഐക്കാര്‍ സ്‌കൂള്‍ മുതല്‍ ഷൊര്‍ണൂര്‍ ടൌണ്‍ വരെ അടിച്ചുകൊണ്ടാണ് വന്നത്. അത് വലിയ പ്രതിഷേധം വിളിച്ചുവരുത്തി, നാട്ടിലും വീട്ടിലും.

ശ്രീകണ്ഠന്‍ എന്ന പയ്യനില്‍ അത് വല്ലാത്തൊരു വാശിയായി മാറി. പിറ്റേ ദിവസവും ഇടം തോളില്‍ പുസ്തകവും വലംകയ്യില്‍ പതാകയുമായി കൂട്ടുകാരെയും കൂട്ടി വീണ്ടും സ്‌കൂളിലേക്ക് തിരിച്ചു. അന്ന് തുടങ്ങിയ പോരാട്ടമാണ് ഷൊര്‍ണൂരില്‍ ശ്രീകണ്ഠനും എസ് എഫ് ഐക്കാരുമായുള്ളത്.

പിന്നീട് 1990 ല്‍ എസ് എന്‍ കോളേജില്‍ പഠിക്കുമ്പോള്‍ കെ എസ് യു നേതാവായ ശ്രീകണ്ഠനും എസ് എഫ് ഐ –ഡി വൈ എഫ് ഐ സഖാക്കളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. അന്ന് എതിരാളിയായ ഒരുത്തന്‍ സോഡാക്കുപ്പി പൊട്ടിച്ച് കുത്തിയത് കവിളിലാണ് കൊണ്ടത്. ആ മുറിവ് പല സ്റ്റിച്ചുകള്‍ ഇട്ടാണ് തുന്നിച്ചേര്‍ത്തത്.

മുഖത്തെ ആ മുറിവ് ഇന്നും ഉണങ്ങിയിട്ടില്ല. അതിലേറെ മുറിവ് മനസിലുമുണ്ട്. അന്ന് വളര്‍ത്താല്‍ തുടങ്ങിയ താടി ഇനി വടിക്കണേല്‍ തന്നെ ആക്രമിച്ച പ്രസ്ഥാനത്തെ നേര്‍ക്കുനേര്‍ നിന്ന് പൊരുതി തോല്‍പ്പിക്കുന്ന ദിവസം വരണമെന്നായിരുന്നു ശപഥം. ആ അങ്കപ്പുറപ്പാടിലാണ് പാലക്കാട്ടെ യു ഡി എഫ് സ്ഥാനാര്‍ഥി വി കെ ശ്രീകണ്ഠനിപ്പോള്‍. ഇവിടെ സി പി എമ്മിന്റെ എം ബി രാജേഷിനോടാണ് ശ്രീകണ്ഠന്‍ അങ്കം കുറിച്ചിരിക്കുന്നത്. അതും രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടം.

പട്ടാളത്തില്‍ നിന്ന് വിരമിച്ച അച്ഛന്‍ കൃഷ്ണന്‍ നായര്‍ക്ക് ഷൊര്‍ണൂര്‍ ബസ് സ്റ്റാന്‍ഡിലെ ഒരു ഒറ്റമുറിയില്‍ ചായക്കടയായിരുന്നു തൊഴില്‍. കടയിലേക്ക് കൊണ്ടുപോകാന്‍ പരിപ്പുവടയും ഉഴുന്നുവടയുമൊക്കെ ഉണ്ടാക്കി പാത്രത്തിലാക്കി അമ്മ മകനെ തിരക്കുമ്പോള്‍ മകന്‍ പാര്‍ട്ടിക്കാര്‍ക്കൊപ്പം അപ്പുറം കടന്നിരിക്കും. പിന്നെ വരവ് രാത്രി പതിനൊന്നു കഴിയുമ്പോഴാകും.

നാട്ടില്‍ ഏത് പാര്‍ട്ടിക്കാരനാണെങ്കിലും ഒരത്യാവശ്യം ഉണ്ടായാല്‍ ഏത് സമയത്താണെങ്കിലും ശ്രീകണ്ഠന്‍ അവിടെ എത്തിയിരിക്കും. ആശുപത്രിയില്‍ കൊണ്ടുപോകാനോ, മരണവീടോ, വിവാഹ ചടങ്ങോ എന്തുമാകട്ടെ പാര്‍ട്ടി നോക്കാതെ സഹായിക്കും. ആ നടപ്പിന് ചിലവാകുന്ന കാശ് കൂട്ടുകാരില്‍ നിന്നും കടംവാങ്ങി നല്‍കും.

ആ കടം വീട്ടാനാണ് പിന്നെ അച്ഛന്റെ കടയില്‍ കയറുക. അച്ഛന്‍ തിരിയുന്ന നേരത്ത് പെട്ടിയില്‍ നിന്നും അടിച്ചുമാറ്റി കടയില്‍ നിന്നും മുങ്ങും. അങ്ങനെയാണ് കടംവീട്ടല്‍. ഇതറിയുന്ന ചില കൂട്ടുകാര്‍ ശ്രീകണ്ഠന്‍ എത്ര ചോദിച്ചാലും ആവുന്നപോലെ സഹായിക്കും. തിരിച്ചു വാങ്ങാറില്ല. കാരണം കൊടുക്കുന്ന കാശ് മറ്റുള്ളവര്‍ക്ക് വേണ്ടിയല്ലാതെ സ്വന്തം കാര്യത്തിനായി ചിലവാക്കില്ല.

ശ്രീകണ്ഠന്‍ കെ എസ് യുവിന്റെ സംസ്ഥാന നേതാവും യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ നേതാവും ആയിരുന്നപ്പോഴും കുടുംബം പോറ്റാന്‍ കൃഷ്ണന്‍ നായരുടെ ചായക്കട തന്നെയായിരുന്നു ആശ്രയം. ശ്രീകണ്ഠന്റെ ആശ്രയവും ആ പണപ്പെട്ടിയിലെ ചില്ലിക്കാശ് തന്നെയായിരുന്നു.

ഈ തെരഞ്ഞെടുപ്പ് കാലത്തും സഹായവുമായി നിരവധി പേരാണ് ശ്രീകണ്ഠനെ തേടിയെത്തുന്നത്. ശ്രീകണ്ഠന്‍ എന്തെങ്കിലുമൊക്കെ ആയി കാണാന്‍ അത് സാധ്യമാകുമോ എന്നറിയാന്‍ മേയ് 23 വരെ കാത്തിരിക്കണം.