സിനിമയില്‍ പീഡന രംഗം ചിത്രീകരിക്കുമ്പോള്‍ നേരിടേണ്ടി വന്ന ദുരനുഭവം: നടിയുടെ തുറന്നുപറച്ചില്‍

single-img
27 March 2019

സിനിമയില്‍ പീഡന രംഗം ചിത്രീകരിക്കുമ്പോള്‍ നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചുള്ള തമിഴ് നടിയുടെ തുറന്നെഴുത്താണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ദി ന്യൂസ് മിനിട്ട് ഇംഗ്ലീഷ് പോര്‍ട്ടലില്‍ എഴുതിയ ലേഖനത്തിലാണ് പേരു വെളിപ്പെടുത്താതെ നടിയുടെ തുറന്നു പറച്ചില്‍. സിനിമ ലോകത്ത് വലിയ ചര്‍ച്ചയ്ക്കാണ് കുറിപ്പ് വഴിയൊരുക്കിയിരിക്കുന്നത്.

കുറിപ്പില്‍ പറയുന്നതിങ്ങനെ;

‘ഈ അനുഭവം തുറന്നുപറയണം എന്ന് തോന്നിയതുകൊണ്ടാണ് ഇതെഴുതുന്നത്. സിനിമ എന്ന കരിയറിനൊപ്പം കടന്നുവന്ന വെല്ലുവിളികളെക്കുറിച്ചാണീ എഴുത്ത്. മുന്‍ധാരണകളില്ലാതെ ഇത് വായിക്കുക.

‘കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഭവം. ഞാന്‍ ബഹുമാനിക്കുന്ന ഒരു സംവിധായകന്റെ ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിങ്ങ് നടക്കുന്ന സമയം. ഒരു ദിവസം ഒരു സീനിനെക്കുറിച്ച് സംസാരിക്കാന്‍ സംവിധായകന്‍ എന്നെ സെറ്റിലേക്ക് വിളിച്ചുവരുത്തി. അദ്ദേഹം എന്റെ കണ്ണിലേക്ക് നോക്കുന്നില്ലെന്നും ധൃതി കൂട്ടുന്നതും ഞാന്‍ ശ്രദ്ധിച്ചു. ‘നാളെ ഒരു പ്രധാനരംഗം ഷൂട്ട് ചെയ്യാനുണ്ട്. വില്ലനില്‍ നിന്ന് നിങ്ങളുടെ പെണ്‍കുട്ടിയെ രക്ഷിക്കണം. അവള്‍ രക്ഷപെടും. പക്ഷേ നിങ്ങള്‍ പിടിക്കപ്പെടും. വില്ലന്മാര്‍ നിങ്ങളോട് മോശമായ ചിലത് ചെയ്യും’–അദ്ദേഹം പറഞ്ഞു. എന്ത് മോശം കാര്യങ്ങളെന്ന് ഞാന്‍ ചോദിച്ചു. ‘അവര്‍ നിന്നെ നശിപ്പിക്കും’ എന്ന് പറഞ്ഞു. ബലാത്സംഗം എന്ന വാക്ക് ഉപയോഗിക്കാതെയാണ് അദ്ദേഹം സംസാരിച്ചത്.

‘ഞാന്‍ സിനിമയില്‍ പുതിയ ആളാണ്. ഇങ്ങനെയൊക്കെയാണോ ഇവിടെ നടക്കുന്നത് എന്ന് ഞാന്‍ ചിന്തിച്ചു. എനിക്ക് ദേഷ്യം വന്നു. കരച്ചില്‍ വന്നു. സിനിമക്കുവേണ്ടി കരാറില്‍ ഒപ്പിടുമ്പോള്‍ ബലാത്സംഗ രംഗമുണ്ടായിരുന്നുവെന്ന് പറഞ്ഞിട്ടില്ലായിരുന്നു. കുറെ നേരം കരഞ്ഞശേഷം സംവിധായകനോട് ഇതേപ്പറ്റി കൂടുതല്‍ ചോദിക്കാന്‍ തീരുമാനിച്ചു. ഞാന്‍ അയാളോട് പറഞ്ഞു, ‘സര്‍, എനിക്ക് പേടിയാണ്. ആദ്യമെ എന്തുകൊണ്ടാണ് ഇതെന്നോട് പറയാതിരുന്നത്. എനിക്കീ സിനിമ ചെയ്യാതിരിക്കാമായിരുന്നു, അല്ലെങ്കില്‍ രംഗത്തെക്കുറിച്ച് വിശദമായി സംസാരിച്ചശേഷം കരാറില്‍ ഒപ്പുവെക്കാമായിരുന്നു. ഇതെന്താണ് ഇങ്ങനെ?

”ആ സീനില്‍ നടി സ്ലീവ്‌ലെസ് കുര്‍ത്തയിടണം എന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. സിനിമയിലുടനീളം കൈകാലുകള്‍ മറയ്ക്കുന്ന വേഷമാണ് കഥാപാത്രം ധരിക്കുന്നത്. പിന്നെ ഈ രംഗത്തില്‍ മാത്രമെന്തിന് ഈ വേഷമെന്നും ഞാന്‍ ചിന്തിച്ചു. കൈ കാണിച്ചുള്ള വസ്ത്രം ധരിച്ച അന്നവള്‍ ബലാത്സംഗം ചെയ്യപ്പെട്ടു എന്ന തരത്തിലാകില്ലേ അത് എന്ന് ചോദിച്ചു. പക്ഷേ അന്നത്തെ ദിവസത്തിന് പ്രത്യേകതയുണ്ടെന്നും അതുകൊണ്ടാണ് കഥാപാത്രം സ്‌പെഷ്യല്‍ വസ്ത്രം ധരിക്കുന്നതെന്നും അയാള്‍ മറുപടി നല്‍കി.

”രംഗം എങ്ങനെയാണ് ചിത്രീകരിക്കാന്‍ പോകുന്നതെന്ന് ചോദിച്ചു. വയലന്‍സ് ഉണ്ടാകുമോ ഗ്രാഫിക്‌സ് ആയിരിക്കില്ലേ എന്നും ചോദിച്ചു. അടുത്ത ഷോട്ടിന് സമയമായതിനാല്‍ അയാള്‍ക്ക് പോകണമായിരുന്നു. പോകുമ്പോള്‍ എന്നെ നോക്കി അയാള്‍ പറഞ്ഞു, ‘നിങ്ങള്‍ക്ക് വേണമെങ്കില്‍ ഗ്രാഫിക്‌സ് ഉപയോഗിക്കാം.’ ഇത് കേട്ടതോടെ ഞാന്‍ ഞെട്ടിപ്പോയി.

ആ സംവിധായകനിലുള്ള എന്റെ എല്ലാ വിശ്വാസവും പോയ നിമിഷമായിരുന്നു അത്. പക്ഷേ അവിടെ നില്‍ക്കുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നു എനിക്ക്. കാരണം സിനിമ അതിന്റെ അവസാനഘട്ട ചിത്രീകരണത്തിലായിരുന്നു. വ്യക്തിപരമായി ‘റേപ്പ്’ എന്ന വാക്ക് എന്നെ പേടിപ്പിക്കുന്നതായിരുന്നു. ഒരുപക്ഷേ റേപ്പ് സീന്‍ ഉണ്ട് എന്ന് ആദ്യമെ പറഞ്ഞിരുന്നെങ്കില്‍ ഞാനാ സിനിമ ചെയ്യില്ലായിരുന്നു.

‘പിന്നീട് ഞാന്‍ എന്നെത്തന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. നീയൊരു അഭിനേതാവ് ആണ്, ഇത് നിന്റെ ജോലിയാണ്. ഒരു രംഗം അഭിനയിച്ചാല്‍ അതില്‍ നിന്ന് വിട്ടുപോരാന്‍ കഴിയണം എന്നൊക്കെ എന്നെ ധരിപ്പിക്കാന്‍ ശ്രമിച്ചു. ഇപ്പോഴിത് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ ഈ ജോലിക്ക് നിന്നെ വേണ്ടാതാകും. ബാഗും പാക്ക് ചെയ്ത് വീട്ടില്‍ പോകാമെന്നൊക്കെയായി ചിന്ത.

‘ഒടുവില്‍ ആ രംഗം ചിത്രീകരിക്കുന്ന ദിവസമെത്തി. രാത്രിയാണ് ഷൂട്ടിങ്. ഒരു ധൈര്യത്തിന് എന്റെ കാമുകനോടും സെറ്റിലേക്ക് വരാന്‍ ആവശ്യപ്പെട്ടിരുന്നു. ആ സമയം എന്റെ ഉള്ളിലെ രണ്ടുപേരെ എനിക്ക് തിരിച്ചറിയാമായിരുന്നു. പ്രൊഫഷണല്‍ രീതിയില്‍ ആലോചിക്കുന്ന ഞാനും ബലിയാടാന്‍ പോകുന്ന ഞാനും.

അറിയുന്ന ദൈവങ്ങളെയെല്ലാം വിളിച്ച് പ്രാര്‍ഥിച്ച ശേഷമാണ് ആദ്യ ഷോട്ടിന് തയ്യാറായി ചെന്നത്. കരുത്തുറ്റ നായികമാരുടെ മുഖങ്ങള്‍ എന്റെ മനസ്സിലൂടെ കടന്നുപോയി. വില്ലന്മാര്‍ എന്നെ തറയിലേക്ക് തള്ളിയിടുന്നതാണ് ആദ്യരംഗമെന്ന് സംവിധായകന്‍ പറഞ്ഞുതന്നു. അതിന് ശേഷം വില്ലന്മാരായി അഭിനയിക്കുന്ന ആളുകളുമായി ഞാന്‍ സംസാരിച്ചു. അങ്ങനെ ആദ്യഷോട്ട് ഭംഗിയായി എടുത്തു. എല്ലാവര്‍ക്കും സന്തോഷം.

പിന്നാലെയാണ് പ്രധാനവില്ലന്റെ രംഗപ്രവേശം. ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നതാണ് അയാള്‍. അയാള്‍ എന്നെ മുന്‍പ് സിനിമയില്‍ കണ്ടിട്ടുണ്ടായിരുന്നു. അങ്ങനെ വന്ന് സംസാരിച്ചു. അയാള്‍ അസ്വസ്ഥനാണെന്ന് എനിക്ക് തോന്നി. എന്നെ ഒരു ടേബിളിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകാന്‍ വില്ലന് സംവിധായകന്റെ നിര്‍ദേശം. ആദ്യം അയാള്‍ എന്റെ കയ്യില്‍ പിടിച്ചുവലിച്ചു. സംവിധായകന് തൃപ്തിയായില്ല. പിന്നെ മുടിയില്‍ പിടിച്ച് വലിക്കാന്‍ പറഞ്ഞു. ഇതോടെ ഈ രംഗത്തെക്കുറിച്ച് സംവിധായകന് വലിയ ധാരണയില്ലെന്ന് ഞാന്‍ മനസ്സിലാക്കി. ഈ സമയവും കടന്നുപോകുമെന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞു.

ആദ്യടേക്ക് ശരിയായില്ല. രണ്ടാമത്തെ ടേക്ക്. സംവിധാന സഹായി സംവിധായകന്റെ ചെവിയില്‍ ഇടക്കിടെ എന്തൊക്കെയോ പറയുന്നത് ഞാന്‍ കണ്ടു. രണ്ടാമത്തെ ടേക്കിലും അദ്ദേഹം കാര്യങ്ങള്‍ പറഞ്ഞു. എന്നെ ടേബിളിലേക്ക് വലിച്ചിട്ട വില്ലന്‍ അപ്രതീക്ഷിതമായി എന്റെ കുര്‍ത്ത മുകളിലേക്കുയര്‍ത്തി. ഞാന്‍ ഞെട്ടിപ്പോയി. ഇങ്ങനൊരു രംഗത്തെക്കുറിച്ച് ആരും പറഞ്ഞതേയില്ല. നിര്‍ത്തൂ എന്ന് ഞാന്‍ അലറി. ടേബിളില്‍ നിന്ന് ഇറങ്ങിയോടി. സെറ്റില്‍ നിന്ന് മാറിയൊരിടത്ത് പോയിരുന്ന് ഞാന്‍ അലറിക്കരയാന്‍ തുടങ്ങി. എന്റെ കാമുകന്‍ മാത്രം എന്റടുത്തക്ക് ഓടിവന്നു. മറ്റാരും വന്നില്ല. ആരും ക്ഷമ ചോദിച്ചില്ല. ഞാനെവിടെ, എനിക്കെന്ത് പറ്റി എന്നുപോലും ആരും ചോദിച്ചില്ല. എഴുപത് പുരുഷന്മാരുള്ള ആ ടീം വളരെ പ്രൊഫണല്‍ ആയി അടുത്ത രംഗത്തിലേക്ക് കടന്നു.

‘സംവിധാന സഹായിയുമായി എന്റെ സുഹൃത്ത് വഴക്കിടുന്നത് ഞാന്‍ കണ്ടു. സംവിധായകന്‍ നേരിട്ടു സംസാരിക്കണമെന്ന് സുഹൃത്ത് ആവശ്യപ്പെട്ടു. കണ്ണുതുടച്ച് ഞാന്‍ സെറ്റിലേക്ക് ചെന്നു. പ്രധാന വില്ലനായി അഭിനയിക്കാനെത്തിയ നടനെ ആദ്യം കണ്ടു. അയാള്‍ ആകെ പേടിച്ചരണ്ട അവസ്ഥയിലായിരുന്നു. ”സര്‍, നിങ്ങളിവിടെ ആദ്യമായാണ് എന്നെനിക്കറിയാം. പക്ഷേ എന്തെങ്കിലും രംഗം കയ്യില!്! നിന്നിടുമ്പോള്‍ എന്നോട് ചോദിക്കണം.” അയാള് തലയാട്ടി. ഞാന്‍ ഷോട്ടിന് തയ്യാറായി ചെന്നു. ഒന്നും സംഭവിക്കാത്ത പോലെ സംവിധായകന്‍ പെരുമാറി. എത്രയും പെട്ടെന്ന് രംഗം തീര്‍ത്ത് മടങ്ങണമെന്നായിരുന്നു ഉള്ളില്‍.

ആകെ തകര്‍ന്നുപോയി ഞാന്‍. ഒരിക്കലും എന്റെ ജോലിസ്ഥലത്ത് സംഭവിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കാത്ത കാര്യമാണ് സംഭവിച്ചത്. ആരുടെ തെറ്റാണിത്? ആ നടന്റെയോ? അതോ സഹ സംവിധായകന്റെയോ? അതോ സംവിധായകന്റെ തന്നെയോ? അതോ ഒന്നുമറിയാത്ത പോലെ വെറും കാഴ്ചക്കാരായി മാത്രം നോക്കിനിന്ന ആ 70 പേരോ? തെറ്റ് എന്റെ ഭാഗത്തുമുണ്ട്. ചോദ്യം ചെയ്യാതിരുന്നതിന്, നിഷ്‌കളങ്കനെന്ന് അഭിനയിച്ച ഒരാളുടെ പെരുമാറ്റത്തെ വിശ്വസിച്ചതിന്. എന്റെ അടുത്ത ബ്രേക്ക് എന്ന് ഞാന്‍ വിശ്വസിച്ച ആ ചിത്രം നഷ്ടപ്പെടുമെന്ന ഭയത്താലാകാം ഞാന്‍ ചോദ്യങ്ങള്‍ ചോദിക്കാതിരുന്നത്.

വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഞാന്‍ പഠിച്ചു. ആ സംഭവം എന്നെ വലിയ പാഠങ്ങള്‍ പഠിപ്പിച്ചു. ജെന്‍സര്‍ വയലന്‍സിന്റെ അതിപ്രസരമുള്ള ഇത്തരം രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ സംവിധായകന് അല്‍പം ഔചിത്യബോധം ആവശ്യമാണ്. ഇത്തരം രംഗങ്ങളെക്കുറിച്ച് ഷൂട്ടിങ് തുടങ്ങുംമുന്‍പ് താരങ്ങളോട് പറയേണ്ടത് അത്യാവശ്യമാണ്.

തിയറ്ററുകളില്‍ പോപ്പ്‌കോണ്‍ ഉള്ളപോലെയാണ് ഇന്ത്യന്‍ സിനിമകളില്‍ ബലാത്സംഗ രംഗങ്ങള്‍. സിനിമ കാണുന്നവരെ ഉത്തേജിപ്പിക്കാന്‍ ബലാത്സംഗരംഗങ്ങള്‍ ഉപയോഗിക്കുന്നത് എന്നാണ് നിര്‍ത്തുക? നായകന്റെ പൗരുഷവും നായികയുടെ കീഴടങ്ങലും കാണിക്കാനാണോ ഇത്തരം രംഗങ്ങള്‍ സിനിമയില്‍ കുത്തി നിറക്കുന്നത്? അതോ സെന്‍സേഷണല്‍ ആകണം എന്ന ഉദ്ദേശ്യത്തോടെയോ? ഇത്തരം രംഗങ്ങളെപ്പറ്റി നിങ്ങളുടെ ടീമിലുള്ള സ്ത്രീകളോട് എപ്പോഴെങ്കിലും സംസാരിച്ചിട്ടുണ്ടോ?

ഇത്തരം ജെന്‍ഡര്‍ വയലന്‍സ് സിനിമയില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ഒരു സംവധായകന്‍ ടീമിലെ രണ്ട് സ്ത്രീകളോട് ചോദിച്ചതിനെക്കുറിച്ച് ഈയടുത്ത് ഞാനറിഞ്ഞു. ഒടുവില്‍ അവരാ രംഗം സിനിമയില്‍ വേണ്ടെന്നുവെച്ചു. ഇത്തരത്തില്‍ ചിന്തിക്കുന്നവരെയാണ് ഇന്നത്തെ സിനിമക്കാവശ്യം.