കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന് നേരെ ‘ഗോ ബാക്ക്’ വിളിച്ച് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം

single-img
26 March 2019

പട്‌ന സാഹെബ് ലോക്‌സഭാ മണ്ഡലത്തില്‍ വ്യവസായിയും ബിജെപി നേതാവുമായ ആര്‍.കെ.സിന്‍ഹയെ മറികടന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. പട്‌ന വിമാനത്താവളത്തിലെത്തിയ രവിശങ്കര്‍ പ്രസാദിന് നേരെ ഗോ ബാക്ക് വിളിച്ച പ്രവര്‍ത്തകര്‍ ആര്‍.കെ.സിന്‍ഹക്ക് സിന്ദാബാദ് വിളിക്കുകയും ചെയ്തു. ആര്‍.കെ.സിന്‍ഹയാണ് പട്‌നയില്‍ ഞങ്ങളുടെ നേതാവെന്നും രവിശങ്കര്‍ പ്രസാദ് ജനങ്ങളുമായി കൂടിക്കാഴ്ച നടത്തിയില്ലെന്നും പ്രതിഷേധക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

നടനും ബിജെപി വിമതനായി മാറുകയും ചെയ്ത ശത്രുഘ്‌നന്‍ സിന്‍ഹയാണ് ഇവിടുത്തെ സിറ്റിങ് എംപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും കടുത്ത വിമര്‍ശകനായി മാറിയ ശത്രുഘ്‌നന്‍ സിന്‍ഹക്ക് ഇത്തവണ ബിജെപി സീറ്റ് നിഷേധിച്ച് രവിശങ്കര്‍ പ്രസാദിനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു.

ആര്‍.കെ.സിന്‍ഹക്ക് സീറ്റ് ലഭിക്കുമെന്നാണ് ആദ്യം കരുതിയിരുന്നെങ്കിലും രവിശങ്കര്‍ പ്രസാദിനെ അപ്രതീക്ഷിതമായി കേന്ദ്ര നേതൃത്വം സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്ന് ഇവിടെ രവിശങ്കര്‍ പ്രസാദിനെതിരെ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.