സഹരന്‍പുരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇമ്രാന്‍ അസ്ഹര്‍ മസൂദ് അസ്ഹറിൻ്റെ മരുമകനാണെന്ന് യോഗിആദിത്യനാഥ്

single-img
25 March 2019

ഉത്തര്‍പ്രദേശിലെ സഹരന്‍പുരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇമ്രാന്‍ അസ്ഹര്‍ തീവ്രവാദ സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിന്റെ മരുമകനാണെന്ന് മുഖ്യമന്ത്രി ആദിത്യനാഥിൻ്റെ പ്രസംഗം. ഇമ്രാന്റെ പേര് പറയാതെയായിരുന്നു ആദിത്യനാഥിന്റെ പരാമര്‍ശം. ഇമ്രാന്‍ സംസാരിക്കുന്നത് മസൂദ് അസ്ഹറിന്റെ ഭാഷയാണെന്നും ആദിത്യനാഥ് ആരോപിച്ചു.

‘മസൂദ് അസ്ഹറിന്റെ മരുമകന്‍ സഹരാന്‍പുരില്‍ വന്ന്, അയാളുടെ ഭാഷയില്‍ സംസാരിക്കുകയാണ്. മസൂദ് അസ്ഹറിന്റെ ഭാഷയില്‍ സംസാരിക്കുന്ന ഒരാളെ സഹരന്‍പുരില്‍ നിന്ന് ജയിപ്പിക്കണോ, അതോ വികസനത്തിന്റെയും സുരക്ഷയുടേയും പ്രതീകമായ രാഘവ് ലഖന്‍പാലിനെ (ബി.ജെ.പി സ്ഥാനാര്‍ത്ഥി) ജയിപ്പിക്കണോ’- സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് റാലിക്ക് തുടക്കം കുറിച്ചു കൊണ്ട് ആദിത്യനാഥ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതു പോലെ മസൂദ് അസ്ഹറും ഒരു ദിവസം കൊല്ലപ്പെടുമെന്നും ആദിത്യനാഥ് പറഞ്ഞു. കഴിഞ്ഞ സര്‍ക്കാറുകള്‍ തീവ്രവാദികള്‍ക്ക് ബിരിയാണി നല്‍കിയപ്പോള്‍ നിലവിലെ എന്‍.ഡി.എ സര്‍ക്കാര്‍ അവര്‍ക്ക് നേരെ വെടിയുണ്ടകളും ബോംബുകളുമാണ് പ്രയോഗിക്കുന്നതെന്ന് ആദിത്യനാഥ് പറഞ്ഞു.