‘രാഹുല്‍ സപ്നയെ ഭാര്യയാക്കണം; അമ്മയും ഭാര്യയും ഒരു തൊഴില്‍ ചെയ്യുമ്പോള്‍ ജീവിതം സന്തുഷ്ടമാകും’; വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

single-img
25 March 2019

ബോജ്പുരി നടിയും നര്‍ത്തകിയുമായ സപ്‌ന ചൗധരി കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ അശ്ലീല പരാമര്‍ശവുമായി ബിജെപി ഉത്തര്‍പ്രദേശ് എംഎല്‍എയായ സുരേന്ദ്ര സിങ് രംഗത്ത്. എഎന്‍ഐക്ക് നല്‍കിയ പ്രതികരണത്തില്‍ സപ്‌ന ചൗധരിയെ സോണിയ ഗാന്ധിയോട് സുരേന്ദ്ര സിങ് ഉപമിച്ചു.

രണ്ട് പേര്‍ക്കും ഒരേ തൊഴിലാണെന്നും രാഹുലിന്റെ അച്ഛന്‍ അമ്മയെ സ്വീകരിച്ചതുപോലെ രാഹുല്‍ സപ്നയെ സ്വീകരിക്കണമെന്നും സുരേന്ദ്ര സിങ് പറഞ്ഞു. പരാമര്‍ശം വിവാദമായിരിക്കുകയാണ്. രാഹുലിന് രാഷ്ട്രീയക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ട് നര്‍ത്തകരെ രാഷ്ട്രീയക്കാരാക്കാന്‍ തീരുമാനിച്ചതില്‍ താന്‍ സന്തോഷിക്കുന്നു.

നര്‍ത്തകിമാരെ രാഷ്ട്രീയക്കാരായി ഈ രാജ്യം അംഗീകരിക്കില്ല. പ്രത്യേകിച്ചും സദാചാരമൂല്യങ്ങളുള്ള സത്യസന്ധനായ നരേന്ദ്ര മോദി രാജ്യം ഭരിക്കുമ്പോള്‍ ഒരിക്കലും അത് അംഗീകരിക്കില്ല. രാഹുല്‍ സപ്നയെ വിവാഹം കഴിക്കണം. ഭാര്യയും അമ്മയും ഒരു തൊഴിലും സംസ്‌കാരവും ഉള്ളവരാകുമ്പോള്‍ അത് വളരെ സന്തോഷമുള്ള ജീവിതമായിരിക്കുമെന്നും സുരേന്ദ്ര സിങ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് സപ്ന ചൗധരി കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന വാര്‍ത്തകള്‍ പുറത്തു വന്നത്. സുരേന്ദ്ര സിങിന്റെ പരാമര്‍ശത്തിന് എതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അതേസമയം താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടില്ലെന്നു സപ്ന മാധ്യമങ്ങളോടു പറഞ്ഞു.

നേരത്തെ, ബിഎസ്പി നേതാവ് മായാവതിക്ക് എതിരായ സുരേന്ദ്ര സിങ്ങിന്റെ പരമാര്‍ശവും വിവാദമായിരുന്നു. മായാവതി എന്നും ഫേഷല്‍ ചെയ്യുകയും മുടി കറുപ്പിക്കുകയും ചെയ്യും അതിനാല്‍ മോദിയെ വിമര്‍ശിക്കാന്‍ അവര്‍ക്കു യാതൊരു അര്‍ഹതയുമില്ലെന്നായിരുന്നു സുരേന്ദ്ര സിങിന്റെ പരാമര്‍ശം.