പൊതുവേദിയില്‍ നയന്‍ താരയ്‌ക്കെതിരായ അശ്ലീല പരാമര്‍ശം: രാധാ രവിക്കെതിരെ നടപടി

single-img
25 March 2019

പൊതുവേദിയില്‍ നയന്‍താരയെ അധിക്ഷേപിച്ച നടന്‍ രാധാ രവിയെ ഡിഎംകെ സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാല്‍ പ്രാഥമിക അംഗത്വത്തില്‍നിന്നും എല്ലാ പദവികളില്‍നിന്നും രാധാ രവിയെ നീക്കുന്നതായി ഡിഎംകെ ജനറല്‍ സെക്രട്ടറി കെ. അന്‍പഴകന്‍ ഞായറാഴ്ച രാത്രി വൈകി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

നയന്‍താര അഭിനയിച്ച കൊലൈയുതിര്‍ കാലം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ വച്ചായിരുന്നു രാധാ രവിയുടെ വിവാദ പ്രസംഗം. നയന്‍താരയെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നു വിളിക്കുന്നതിലാണ് ആദ്യം രാധാ രവി വിമര്‍ശനം ഉന്നയിച്ചത്. അത്തരം വിശേഷണങ്ങള്‍ ശിവാജി ഗണേശനേയും എംജിആറിനേയും പോലുള്ളവര്‍ക്കു മാത്രമേ ചേരൂ എന്ന് അദ്ദേഹം പറഞ്ഞു.

പുരട്ചി തലൈവരും നടികര്‍ തിലകവുമെല്ലാം ഇതിഹാസങ്ങളും അനശ്വരരുമാണ്. രജനീകാന്ത്, ശിവാജി ഗണേശന്‍ തുടങ്ങിയ ആളുകളുമായൊന്നും നയന്‍താരയെ താരതമ്യപ്പെടുത്തരുത്, രാധാ രവി പറഞ്ഞു. പ്രസംഗം നീണ്ടു പോകെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി.

നയന്‍താരയുടെ വ്യക്തി ജീവിതത്തെ കുറിച്ച് സംസാരിച്ചുകൊണ്ടാണ് പിന്നീട് രാധാ രവി ആക്രമണം നടത്തിയത്. നയന്‍താരയുടെ ജീവിതത്തില്‍ സംഭവിച്ച എല്ലാ കാര്യങ്ങള്‍ക്കും അപ്പുറം അവര്‍ ഇപ്പോഴും ഇവിടെ താരമാണ്, കാരണം തമിഴ് ജനതയ്ക്ക് കാര്യങ്ങള്‍ പെട്ടെന്ന് മറക്കുന്ന സ്വഭാവമാണ്. തമിഴില്‍ പ്രേതമായും തെലുങ്കില്‍ സീതയായും നയന്‍താര അഭിനയിക്കുന്നു എന്നും രാധാ രവി പരിഹസിച്ചു.

പൊള്ളാച്ചി പീഡനവുമായി ബന്ധപ്പെട്ട പരാമര്‍ശം ഇങ്ങനെ: എന്താണു വലിയ സിനിമയും ചെറിയ സിനിമയും തമ്മിലുള്ള വ്യത്യാസം? ഒരാള്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചാല്‍ അതു ചെറിയ ചിത്രം. പൊള്ളാച്ചിയിലേതു പോലെ, 40 പേര്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചാല്‍ അതു വലിയ ചിത്രം.

ഇതിനെതിരെ സംവിധായകനും നയന്‍താരയുടെ കാമുകനുമായ വിഘ്‌നേഷ് ശിവന്‍ ഇന്നലെ തന്നെ രംഗത്തുവന്നിരുന്നു. വലിയ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നു വരുന്ന ഒരു വൃത്തികെട്ടവനെതിരെ നടപടി കൈക്കൊള്ളാന്‍ ആരും തയ്യാറാകുന്നില്ല എന്നത് വല്ലാത്ത നിസഹായതയാണ്. മറ്റുള്ളവരുടെ ശ്രദ്ധ കിട്ടാന്‍ അയാള്‍ ഇനിയും ഇത് ചെയ്തുകൊണ്ടേ ഇരിക്കും. ബുദ്ധിശൂന്യന്‍. ഇതെല്ലാം കണ്ട് പ്രേക്ഷകര്‍ കൈയ്യടിക്കുകയും ചിരിക്കുകയും കാണുമ്പോള്‍ വേദനയുണ്ട്, വിഘ്‌നേഷ് ശിവന്‍ കുറിച്ചു.