പാകിസ്ഥാനിൽ പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് ഇമ്രാൻഖാൻ
പാകിസ്ഥാനിൽ പ്രായപൂർത്തിയാകാത്ത രണ്ടു ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ച സംഭവത്തിൽ ഉടനടി റിപ്പോർട്ട് നല്കാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നിർദേശിച്ചു.
രവീണ(13), റീന(15) എന്നീ കുട്ടികളെ ഹോളി ആഘോഷത്തിന്റെ തലേന്ന് സിന്ധിലെ ഗോട്കിയിൽനിന്നാണ് തട്ടിക്കൊണ്ടുപോയത്. പഞ്ചാബിലെ റഹിംയാർഖാനിലേക്കാണു കുട്ടികളെ കടത്തിയതെന്നു സംശയിക്കുന്നു.
തുടർന്ന് ഇവരുടെ നിക്കാഹ് നടത്തുന്നതിന്റെ വീഡിയോ പ്രചരിച്ചിരുന്നു. നിർബന്ധത്തിനു വഴങ്ങിയല്ല ഇസ്ലാം മതം സ്വീകരിച്ചതെന്ന് പെൺകുട്ടികൾ പറയുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നു.
പെൺകുട്ടികളെ എത്രയും വേഗം മോചിപ്പിക്കാൻ വേണ്ട നടപടികൾ എടു ക്കാനും സിന്ധ്, പഞ്ചാബ് പ്രവിശ്യാ ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടു. സിന്ധ്, പഞ്ചാബ് പ്രവിശ്യകൾ സംയുക്തമായി പദ്ധതി തയാറാക്കി പെൺകുട്ടികളെ വീണ്ടെടുക്കണമെന്നാണ് പ്രധാനമന്ത്രി നിർദേശിച്ചിരിക്കുന്നതെന്ന് വാർ ത്താവിതരണവകുപ്പു മന്ത്രി ഫവാദ് ചൗധരി അറിയിച്ചു. ന്യൂനപക്ഷങ്ങൾക്കു സംരക്ഷണം നല്കേണ്ടതു സർക്കാരിന്റെ കടമയാണെന്നും ചൗധരി പറഞ്ഞു.
സംഭവത്തിൽ ഹിന്ദു സമുദായം വൻ പ്രക്ഷോഭം നടത്തിവരുകയാണ്. കോഹ്ബാർ, മാലിക് ഗോത്രങ്ങളിൽപ്പെട്ടവരാണ് തട്ടിക്കൊണ്ടുപോയതെന്നു കരുതുന്നു. ഇവരും പെൺകുട്ടികളുടെ പിതാവും തമ്മിലുണ്ടായ വഴക്കാണ് തട്ടിക്കൊണ്ടുപോകലിനു കാരണമെന്നു പോലീസിനു നല്കിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.