‘മുന്‍പ്രധാനമന്ത്രിയെ മിണ്ടാത്തയാളെന്ന് കളിയാക്കിയവരെ ആരും രാജ്യദ്രോഹിയെന്ന് വിളിച്ചിരുന്നില്ല; അന്നൊന്നും ദേശസ്‌നേഹമൊരു വിഷയമേ ആയിരുന്നില്ല; ആ പഴയ ഇന്ത്യയെ എനിക്ക് വേണം, അതിന് ഞാന്‍ വോട്ട് ചെയ്യും’

single-img
25 March 2019

”ആ പഴയ ഇന്ത്യയെ എനിക്ക് വേണം. അതിന് ഈ 2019ല്‍ ഞാന്‍ വോട്ട് ചെയ്യും” എന്നു പറഞ്ഞ് ഡോ. നെല്‍സണ്‍ ജോസഫ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു പാസ്‌പോര്‍ട്ട് എടുക്കുന്നതിനെക്കുറിച്ച് ഒരിക്കലും ആലോചിച്ചിരുന്നില്ല. ഡോക്ടറായി ഇന്ത്യയില്‍ത്തന്നെ, കേരളത്തിലെ ഏതെങ്കിലും ഗ്രാമപ്രദേശത്തെ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ജോലിചെയ്ത് കഴിയുകയെന്ന വളരെ ചെറിയ ഒരു സ്വപ്നമേ കണ്ടിരുന്നുള്ളൂ. അത്രയ്ക്കിഷ്ടമായിരുന്നു ഇന്ത്യ എന്ന രാജ്യം. ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ ജനിക്കാനും ജീവിക്കാനും കഴിഞ്ഞിരുന്നു എന്നതില്‍ സന്തോഷിച്ചിരുന്നു.

ദേശീയഗാനം കേള്‍ക്കുമ്പോ എഴുന്നേറ്റ് നില്‍ക്കാന്‍ ആരും പറയേണ്ടതില്ലായിരുന്നു. അപ്പോള്‍ ജന ഗണ മനയുടെ അര്‍ഥമല്ലാതെ മറ്റൊന്നും മനസിലുമില്ലായിരുന്നു.. റോജയെന്ന സിനിമയില്‍ ദേശീയപതാകയ്ക്ക് തീപിടിക്കുമ്പോ കെടുത്താന്‍ ശ്രമിക്കുന്ന സീന്‍ മുതല്‍ ചക് ദേ ഇന്‍ഡ്യയുടെ ഒടുവില്‍ ഷാരൂഖ് ഖാന്‍ ദേശീയപതാകയെ നിറകണ്ണുകളോടെ നോക്കുന്നിടം വരെ ആരും പറയാതെതന്നെ ഉള്ളില്‍ നിന്ന് ഒരു വികാരമുണരുമായിരുന്നു…

ഇന്നുപക്ഷേ അത് എവിടെയോ കൈമോശം വന്നുതുടങ്ങിയിരിക്കുന്നു.

മറ്റൊരു രാജ്യത്ത് താമസിക്കുമ്പോഴാണ് ഇന്ത്യയെക്കാള്‍ അഭിപ്രായസ്വാതന്ത്ര്യമുണ്ടാവുകയെന്നും സ്വന്തം അഭിപ്രായം വ്യക്തമാക്കുവാന്‍ ഭയക്കേണ്ടതില്ലാത്തതെന്നും തോന്നിത്തുടങ്ങുകയെന്നത് എന്റെ രാജ്യത്തെ സംബന്ധിച്ചിടത്തോളം നമ്മളൊരു പരാജയപ്പെട്ട ജനതയായി മാറുന്നതിന്റെ സൂചനയയേ കാണാന്‍ കഴിയുന്നുള്ളൂ..

ഒന്നോ രണ്ടോ ദിവസം കൊണ്ട് ഇങ്ങനെയായതല്ല.

നിരാലംബരായ വൃദ്ധരെയും അബലരെയും വഴിയില്‍ തടഞ്ഞുനിറുത്തി ഭാരതമാതാവിന് ജയ് വിളിപ്പിക്കുന്നത് കണ്ടപ്പൊഴെപ്പൊഴോ ആ തോന്നല്‍ മനസില്‍ കയറിത്തുടങ്ങി. അത്തരം വീഡിയോകളൊരിക്കലും ദേശസ്‌നേഹം തോന്നിച്ചിരുന്നില്ല മനസില്‍…

സ്വന്തം അഭിപ്രായം ഉച്ചത്തില്‍ ഉറക്കെ വിളിച്ചുപറഞ്ഞതിന് മാദ്ധ്യമപ്രവര്‍ത്തക വെടിയേറ്റുവീണപ്പോള്‍ അത് ഒന്നുകൂടി ശക്തമായി. സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തി രാജ്യത്തെ അഴിമതിയെയും അക്രമത്തെയും ചോദ്യം ചെയ്യേണ്ടതുണ്ടോയെന്ന് ഒരു സാധാരണക്കാരന്‍ ചിന്തിച്ചുതുടങ്ങുന്നത് എങ്ങോട്ടാവും നയിക്കുക?

ചില സമയത്ത് മൂന്നും നാലും സിനിമകള്‍ ഒരു ദിവസം കാണുമായിരുന്നു. തിയറ്ററില്‍ പോയി. അന്ന് ദിവസം നാല് സിനിമയുടെ സമയത്തും ദേശീയഗാനത്തിനു മുന്‍പ് എണീറ്റ് നിന്നാലേ ദേശസ്‌നേഹിയാവൂ എന്ന് വന്നപ്പൊ, എണീക്കാത്ത അവശരും ഭിന്നശേഷിയുള്ളവരും ആക്രമിക്കപ്പെട്ട വാര്‍ത്ത കേട്ടതില്‍പ്പിന്നെ ജന ഗണ മനയുടെ അര്‍ഥമായിരുന്നില്ല ഓരോ സമയവും മനസിലുണര്‍ന്നുകൊണ്ടിരുന്നത്.

പശുവിന്റെ പേരില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നത് തടയാന്‍ ഒന്നും ചെയ്യാന്‍ കഴിയാത്തത് നിസഹായാവസ്ഥയല്ലേ?

നോട്ടുനിരോധനമെന്തായിരുന്നുവെന്ന് സംശയം തോന്നിത്തുടങ്ങിയതിനെ ചോദ്യം ചെയ്ത സമയത്ത് ദേശസ്‌നേഹം ചോദ്യം ചെയ്യപ്പെട്ടു. ക്രിക്കറ്റില്‍ പാക്കിസ്ഥാനെ ഇഷ്ടപ്പെട്ട സമയത്ത് ദേശസ്‌നേഹം ചോദ്യം ചെയ്യപ്പെട്ടു. ബീഫ് കഴിക്കുന്ന സമയത്ത് ദേശസ്‌നേഹം ചോദ്യം ചെയ്യപ്പെട്ടു. മുന്‍പ് ഇങ്ങനെ ആയിരുന്നതായൊന്നും എന്റെ ഓര്‍മയിലില്ല.

ഒന്നാലോചിച്ചുനോക്കിയിട്ടണ്ടോ? നിങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിക്കാമായിരുന്നു, ആരെയും പേടിക്കാതെ.
മന്മോഹന്‍ സിങ്ങിനെ മിണ്ടാത്തയാളെന്ന് അധിക്ഷേപിക്കാമായിരുന്നു. നിങ്ങളെയന്ന് ആരും രാജ്യദ്രോഹിയെന്ന് വിളിച്ചിരുന്നില്ല.

ഇന്ത്യന്‍ പൗരത്വമുള്ള സോണിയ ഗാന്ധിയെ മദാമ്മയെന്ന് പരിഹാസാര്‍ഥത്തില്‍ വിളിക്കാമായിരുന്നു. ഇന്നും വിളിക്കുന്നുമുണ്ട്..ആരും നിങ്ങളുടെ ദേശസ്‌നേഹത്തെ ചോദ്യം ചെയ്തിരുന്നില്ല.

വാസ്തവത്തില്‍ അന്നൊന്നും ദേശസ്‌നേഹമൊരു വിഷയമേ ആയിരുന്നില്ല. പ്രകടിപ്പിച്ചുകൊണ്ട് നടക്കേണ്ട ഒന്നായിരുന്നില്ല. തെറ്റു കണ്ടാല്‍ തെറ്റാണെന്ന് പറയാന്‍ ആരെയും ഭയക്കേണ്ട കാര്യമില്ല. രാഹുലിനെയോ മന്മോഹനെയോ സോണിയയെയോ മറ്റേതെങ്കിലും നേതാവിനെയോ പോലെ ആരെയെങ്കിലും കുറിച്ച് ചോദ്യം ചോദിക്കാന്‍ നിങ്ങള്‍ ഭയക്കുന്നുവെങ്കില്‍ ….

ഇപ്പൊഴും ചില പോസ്റ്റുകള്‍ എഴുതിക്കഴിയുമ്‌ബൊ വീട്ടില്‍ നിന്ന് ഫോണ്‍ കോളുകള്‍ വരും. അമ്മയുടെയും ഭാര്യയുടെയും ചിലപ്പൊ അച്ചാച്ചന്റെയും. കണ്ട് പേടിച്ച് വിളിക്കുന്നതാണ്. അതു കണ്ട് എന്നെ ആരെങ്കിലും എന്തെങ്കിലും ചെയ്താലോ എന്ന്. അവരാരും ഫേസ്ബുക് ആക്ടീവായി ഉപയോഗിക്കുന്നവരല്ല. അതുകൊണ്ട് ഈ കുഴപ്പങ്ങളൊക്കെ സോഷ്യല്‍ മീഡിയയുടെ മാത്രമാണെന്ന അബദ്ധം ദയവുചെയ്ത് പറയരുത്

നമ്മള്‍ മാറിക്കൊണ്ടിരിക്കുകയാണ്. പക്ഷേ ഇത്തരം മാറ്റങ്ങള്‍ നല്ലതിലേക്കാണെന്ന് തോന്നുന്നില്ല. ചോദ്യങ്ങള്‍ ചോദിക്കുന്നതിന്റെ ഉത്തരം നിങ്ങളുടെ മതമോ ജാതിയോ രാഷ്ട്രീയ ചായ്വോ ആവാത്ത ഒരു സമയത്തെത്തിയാലേ യഥാര്‍ഥ സ്വാതന്ത്ര്യം അനുഭവിക്കുന്നെന്ന് പറയാനെങ്കിലും കഴിയൂ…

പരസ്യമായി ഒന്നും പറയേണ്ടതില്ല. രഹസ്യമായി നിങ്ങള്‍ വോട്ട് ചെയ്യുമ്പോ ഒന്നോര്‍ത്താല്‍ മതി.

ആ സ്ഥാനാര്‍ഥിയോട്, ആ പാര്‍ട്ടിയോട്, ആ രാഷ്ട്രീയത്തോട് ഭയക്കാതെ നിങ്ങള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനാവമോ എന്ന്….

ആ പഴയ ഇന്ത്യയെ എനിക്ക് വേണം. അതിന് ഈ 2019ല്‍ ഞാന്‍ വോട്ട് ചെയ്യും. നിങ്ങളും.

ഒരു പാസ്പോർട്ട് എടുക്കുന്നതിനെക്കുറിച്ച് ഒരിക്കലും ആലോചിച്ചിരുന്നില്ല. ഡോക്ടറായി ഇന്ത്യയിൽത്തന്നെ, കേരളത്തിലെ ഏതെങ്കിലും…

Posted by Nelson Joseph on Sunday, March 24, 2019