അനിശ്ചിതത്വത്തിനൊടുവില്‍ പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു

single-img
23 March 2019

പത്തനംതിട്ട ലോക്‌സഭാ സീറ്റിനായി ബി.ജെ.പിയില്‍ നടന്ന പിടിവലിക്ക് നേരിയ അയവ് വന്നതിന് പിന്നാലെ കെ സുരേന്ദ്രനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. തെലങ്കാന, ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ 11 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികള്‍ക്കൊപ്പമാണ് പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.

പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നതില്‍ ബിജെപിക്കുള്ളില്‍ തന്നെ കടുത്ത അതൃപ്തി നിലനിന്നിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള പത്തനംതിട്ട സീറ്റിനു വേണ്ടി ശ്രമിക്കുന്നതു കൊണ്ടാണ് പ്രഖ്യാപനം വൈകുന്നതെന്നും സൂചനയുണ്ടായിരുന്നു.

സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കണമെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍നിന്നു തന്നെ ആവശ്യമുയര്‍ന്നതും കേന്ദ്രതീരുമാനത്തെ സ്വാധീനിച്ചിരുന്നു. ഏറെ നാള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവിലാണ് പത്തനംതിട്ട സീറ്റില്‍ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം തീരുമാനിച്ചത്.

അതേസമയം തൃശ്ശൂര്‍ സീറ്റിലെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച തര്‍ക്കം തുടരുകയാണ്. മത്സരിക്കാനില്ലെന്ന നിലപാടില്‍ തുഷാര്‍ വെള്ളാപ്പള്ളി ഉറച്ചു നില്‍ക്കുന്നുവെന്നാണ് സൂചന. മത്സരിക്കണമെങ്കില്‍ രാജ്യസഭാ സീറ്റടക്കം ചില ഉപാധികള്‍ തുഷാര്‍ മുന്നോട്ട് വച്ചതായാണ് സൂചന.

ശബരിമല സ്ത്രീപ്രവേശനം ഉയര്‍ത്തിക്കാട്ടുന്ന ബിജെപിക്ക് നിര്‍ണായകമാണ് പത്തനംതിട്ട മണ്ഡലം. കൂടുതല്‍ വോട്ടുകള്‍ ഇവിടെ ലഭിക്കുമെന്നാണു പ്രതീക്ഷ. പി.എസ്. ശ്രീധരന്‍പിള്ള, എം.ടി.രമേശ്, അല്‍ഫോന്‍സ് കണ്ണാന്താനം തുടങ്ങിയവരും പത്തനംതിട്ടയ്ക്കായി അവകാശവാദം ഉന്നയിച്ചിരുന്നു. തര്‍ക്കം ഉയര്‍ന്നതോടെ എം.ടി.രമേശ് പിന്മാറി. ശ്രീധരന്‍പിള്ളയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ആര്‍എസ്എസ് രംഗത്തുവരികയും ചെയ്തു. ഇതാണ് സുരേന്ദ്രന് അനുകൂലമായത്.