സിപിഎം വീണ്ടും ലൈംഗീകാരോപണ കുരുക്കില്‍; സിപിഎം നേതാവും ഭാര്യയും തമ്മിലുള്ള അവിഹിതബന്ധം നേരില്‍ കാണേണ്ടി വന്നെന്ന് ഭര്‍ത്താവ്
സിപിഎം വീണ്ടും ലൈംഗീകാരോപണ കുരുക്കില്‍. ചെര്‍പ്പുളശ്ശേരിക്ക് പിന്നാലെ ആലപ്പുഴയില്‍ ജില്ലാക്കമ്മറ്റി അംഗത്തിനെതിരേയാണ് ആരോപണംഉയർന്നിരിക്കുന്നത്. യുവതിയുടെ ഭര്‍ത്താവ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുകയാണ്.
ജില്ലാക്കമ്മറ്റിയംഗവും ഭാര്യയും തമ്മിലുള്ള അവിഹിതബന്ധത്തിന് നേര്‍സാക്ഷിയാകേണ്ടി വന്നിട്ടുള്ളതായിട്ടാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. എന്നാൽ ആരോപണം ജില്ലാക്കമ്മറ്റിയംഗം നിഷേധിച്ചിട്ടുണ്ടെന്നും `മംഗളം´ റിപ്പോർട്ടു ചെയ്യുന്നു.
കുടുംബവഴക്കില്‍ ഇടപെട്ടതിൻ്റെ പ്രതികാരം ഭര്‍ത്താവ് തീര്‍ത്തതാണെന്നാണ് ആരോപണവിധേയനായ ജില്ലാകമ്മിറ്റി അംഗം വ്യക്തമാക്കിയിരിക്കുന്നത്. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സംസ്ഥാന കമ്മറ്റിയും അറിയിച്ചു.
എന്നാല്‍ ദീര്‍ഘകാലമായി തുടര്‍ന്ന് വന്നിരുന്ന കാര്യം നേതാക്കള്‍ ഒതുക്കുകയായിരുന്നെന്നാണ് ഉയരുന്ന ആരോപണം. ഈ മാസം 17 നാണ് യുവാവ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുന്നത്. ചെര്‍പ്പുളശ്ശേരിക്ക് പിന്നാലെ ആലപ്പുഴയിലും വിവാദം ഉയര്‍ന്നിരിക്കുന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
പാലക്കാട് ചെര്‍പ്പുളശ്ശേരി സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ വെച്ച് യുവതി പീഡനത്തിനിരയായെന്ന വിവാദം കഴിഞ്ഞയാഴ്ചയാണ് ഉയര്‍ന്നത്. പരാതിയില്‍ പോലീസിനു രഹസ്യമൊഴി നല്‍കിയ യുവതി മജിസ്‌ട്രേറ്റിനു മുന്നിലും ആവര്‍ത്തിച്ചതായിട്ടാണ് സൂചന.