ഉദ്യോഗാര്‍ഥി എത്തിയത് പ്ലാസ്റ്ററിട്ട കാലുമായി; ഒടുവില്‍ പിഎസ്‌സി ഇന്റര്‍വ്യു ബോര്‍ഡ് ‘താഴേക്കിറങ്ങി’: സോഷ്യല്‍ മീഡിയയില്‍ കയ്യടി

single-img
22 March 2019

കാസര്‍കോട്: പിഎസ്‌സി ഓഫീസില്‍ കഴിഞ്ഞ ദിവസം മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്ക് ഇന്റര്‍വ്യു നടക്കുന്നതിനിടെയായിരുന്നു സംഭവം. 45 ഉദ്യോഗാര്‍ഥികള്‍ക്കായിരുന്നു ഇന്റര്‍വ്യു. കോടതി വരെ കയറിയിറങ്ങിയാണ് ഏറെ വൈകി മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ ഇന്റര്‍വ്യു നടന്നത്.

എന്നാല്‍ ഉദ്യോഗാര്‍ഥിയായ ചെറുവത്തൂര്‍ സ്വദേശി മണികണ്ഠന്‍ എത്തിയത് ഓട്ടോറിക്ഷയില്‍ പരസഹായത്തോടെ. പുലിക്കുന്നിലെ ടൈഗര്‍ ഹില്‍സ് ബില്‍ഡിങ്ങിന്റെ മൂന്നാം നിലയിലാണു പിഎസ്‌സി ഓഫീസ്. ലിഫ്റ്റ് ഇല്ലാത്ത കെട്ടിടത്തില്‍ മൂന്നാം നിലയിലേക്കു കയറുക അസാധ്യം. അപകടത്തില്‍ ഗുരുതര പരുക്കേറ്റ വലതുകാല്‍ ഊന്നാനും മടക്കാനും കഴിയില്ല.

ഉദ്യോഗാര്‍ഥിയെ മൂന്നാം നിലയിലേക്കു കയറ്റാന്‍ മാര്‍ഗമില്ലെന്നു കൂടെ വന്നവര്‍ പിഎസ്‌സി അധികൃതരെ അറിയിക്കുകയായിരുന്നു. ജില്ലാ പിഎസ്‌സി ഓഫിസര്‍ വി.വി.പ്രമോദ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മൂന്നാം നിലയില്‍നിന്നു താഴെയിറങ്ങി ഉദ്യോഗാര്‍ഥിയെ ഇന്റര്‍വ്യു ചെയ്യാന്‍ പിഎസ്‌സി ഇന്റര്‍വ്യു ബോര്‍ഡ് ചെയര്‍മാന്‍ പി.ശിവദാസന്‍ തയാറായി.

പിഎസ്‌സി അംഗം ഡോ. ജിനു സക്കറിയ ഉമ്മന്‍, ഡിഎംഒ എ.പി.ദിനേശ്കുമാര്‍, കോഴിക്കോട് കോര്‍പറേഷന്‍ പൊതുജനാരോഗ്യ വിഭാഗം ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 4 പേരായിരുന്നു ഇന്റര്‍വ്യു ബോര്‍ഡില്‍. ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവരെയെല്ലാം മാറ്റി രഹസ്യസ്വഭാവം നിലനിര്‍ത്തിയാണ് ഇന്റര്‍വ്യു നടത്തിയത്.

എന്തായാലും പിഎസ്‌സി ഉദ്യോഗസ്ഥരുടെ മനുഷ്യത്വപരമായ പെരുമാറ്റം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.