ആരാണ് ഈ കെ വി സാബു; കൊല്ലത്ത് ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു പിന്നാലെ ബിജെപി പ്രവർത്തകർ തിരഞ്ഞത് ഈ ചോദ്യത്തിന് ഉത്തരം
കൊല്ലം പാർലമെൻറ് സീറ്റിലെ ബിജെപി സ്ഥാനാർത്ഥി നിർണ്ണയം അപ്രതീക്ഷിതമായിരുന്നു. സ്വപ്നത്തിൽ പോലും കരുതാത്ത ഒരു വ്യക്തിയാണ് കൊല്ലത്ത് ബിജെപി സ്ഥാനാർത്ഥിയായി എത്തിയത്- അഡ്വ:സാബുവര്‍ഗീസ്. എന്നാൽ സ്ഥാനാർത്ഥി നിർണ്ണയത്തിനു പിന്നാലെ സ്ഥാനാർത്ഥി ആരാണെന്നു ചോദിച്ചുകൊണ്ട് ബിജെപി പ്രവർത്തകർ തന്നെ രംഗത്തിറങ്ങുന്ന കാഴ്ചയാണ് പിന്നെക്കണ്ടത്. സാധാരണ പ്രവർത്തകരെ സംബന്ധിച്ച് അഡ്വ:സാബുവര്‍ഗീസ് എന്ന പേര് അപരിചിതത്വം നിറഞ്ഞതായിരുന്നു എന്നുള്ളതാണ് കാരണം.
സ്ഥാനാർത്ഥി നിർണ്ണയം വിളംബരംചെയ്ത് ബിജെപിയുടെ തന്നെ ഔദ്യോഗിക പേജുകളിൽ ആരാണ് സാബു എന്ന ചോദ്യങ്ങൾ നിരവധിയായിരുന്നു. കോൺഗ്രസ് പാർട്ടിയിൽ നിന്നും ബിജെപിയിലേക്ക് ഈ അടുത്തിടെ കടന്നുവന്ന ടോം വടക്കനാണ് കൊല്ലത്ത് ബിജെപി സ്ഥാനാർത്ഥിയാകുമെന്ന് കരുതപ്പെട്ടിരുന്നത്. എന്നാൽ ടോം വടക്കനെ മാറ്റി നിർത്തി അപ്രതീക്ഷിതമായി സാബു വർഗീസ് രംഗത്തെത്തുകയായിരുന്നു.
തൃപ്പൂണിത്തുറ സ്വദേശിയാണ് സാബുവര്‍ഗീസ്. യുവമോര്‍ച്ചയുടെ എറണാകുളം ജില്ലാ പ്രസിഡന്റ്, ന്യൂനപക്ഷമോര്‍ച്ച ദേശീയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർതമ്തിച്ചിട്ടുണ്ട്. പിറവത്തും തൃപ്പൂണിത്തുറയിലും അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ട്. ഇടുക്കി മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്കും മത്സരിച്ചിരുന്നു.
യാക്കോബൈറ്റ് സിറിയന്‍സഭയുടെ ഇന്‍ഡ്യ, മിഡില്‍ ഈസ്റ്റ് മാനേജിങ് കമ്മറ്റിയംഗം, ഇന്ത്യന്‍ ക്രിസ്ത്യന്‍ മൂവ്‌മെന്റിന്റെ ദേശീയ സെക്രട്ടറി, കണ്ടനാട് സെന്റ് മേരീസ് കത്തീഡ്രല്‍ മാനേജിങ് കമ്മറ്റിയംഗം എന്ന നിലകളില്‍ പ്രവർത്തിച്ചിരുന്നു.