ചെർപ്പുളശ്ശേരി സംഭവം: വിവാദ ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ച് വി ടി ബൽറാം
ചെർപ്പുളശ്ശേരിയിൽ യുവതി പീഡിപ്പിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിൽ ഇട്ട കുറിപ്പ് വി ടി ബൽറാം എം എൽ എ പിൻവലിച്ചു. ബൽറാമിന്റെ പോസ്റ്റ് ‘റേപ്പ് ജോക്ക്’ ആണെന്ന് ആരോപണം ഉയർന്നതിനെത്തുടർന്നായിരുന്നു പോസ്റ്റ് പിൻവലിച്ചത്.
ചെർപ്പുളശ്ശേരിയിലെ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിൽ വെച്ച് പീഡിപ്പിക്കപ്പെട്ടതായി യുവതി മൊഴിനൽകിയെന്നായിരുന്നു ആദ്യം വാർത്ത. എന്നാൽ വിഷയത്തിൽ സിപിഎമ്മിനെ പരിഹസിച്ചുകൊണ്ട് ബൽറാം ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു.
”പാര്‍ട്ടി ഓഫീസില്‍ തൊഴിലാളി നേതാക്കള്‍ക്കുളള മുറിയുടെ പുറത്ത് ഇംഗ്ലീഷ് ശരിക്കും അറിയാത്ത ഏതോ ഒരു സഖാവ് ലേബര്‍ റൂം എന്ന് ബോര്‍ഡ് എഴുതി വെച്ചു. അത്ര ഉണ്ടായിട്ടുളളൂ” എന്നായിരുന്നു വിടി ബല്‍റാമിന്റെ പോസ്റ്റ്. ബലാത്സംഗത്തെ തമാശയായി കാണുന്ന ഈ പോസ്റ്റിനെതിരെ നിർവധി ആളുകൾ രംഗത്തെത്തിയിരുന്നു. അതിനെത്തുടർന്നാണ് ബൽറാം പോസ്റ്റ് ഡിലീറ്റ് ചെയ്തത്.
“സിപിഎമ്മിന്റെ ധാര്‍മ്മികതാ നാട്യങ്ങളോടുള്ള പരിഹാസമെന്ന നിലയില്‍ ഉദ്ദേശിക്കപ്പെട്ട എന്റെ പോസ്റ്റ് ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ അവസ്ഥയോട് സെന്‍സിറ്റിവിറ്റി പുലര്‍ത്തുന്നതല്ലെന്ന വിമര്‍ശനങ്ങളെ പോസിറ്റീവായി ഉള്‍ക്കൊള്ളുന്നതുകൊണ്ട് അത് സ്വമേധയാ പിന്‍വലിക്കുന്നു.” – പോസ്റ്റ് പിൻവലിച്ചുകൊണ്ട് ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു.
ഇതിനിടെ പീഡനം നടന്നത് സിപിഎം പാർട്ടി ഓഫീസിൽ വെച്ചല്ലെന്ന് പൊലീസിന്റ് ഭാഗത്തു നിന്നും വിശദീകരണം ഉണ്ടായിരുന്നു. പീഡനം നടത്തിയയാൾക്ക് സിപിഎമ്മുമായി ഒരു ബന്ധവുമില്ലെന്നും അയാൾ പാർട്ടി ഓഫീസിനടുത്ത് വർക്ക് ഷോപ്പ് നടത്തി വരികയായിരുന്നുവെന്നും പെൺകുട്ടിയുടെ വീട്ടിൽ വെച്ചാണ് ഇവർ തമ്മിൽ ശാരീരിക ബന്ധം ഉണ്ടായതെന്നും അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറയുന്നു.