മുകേഷ് അംബാനി അനുജൻ അനിലിന് 450 കോടി രൂപ നൽകിയത് തീവ്രമായ സഹോദര സ്നേഹം കൊണ്ടാണെന്നു തെറ്റിദ്ധരിക്കരുത്; പണം നൽകും മുമ്പ് റദ്ദാക്കപ്പെട്ട ഈ കരാർ സത്യം പറയും
അനിൽ അംബാനി എറിക്സൺ കന്പനിക്കു നൽകേണ്ടിയിരുന്ന തുകയിൽ 450 കോടി രൂപ നൽകി അനുജനെ രക്ഷിച്ച മൂത്ത സഹോദരൻ മുകേഷ് അംബാനിയുടെ മനസ്സിന് കയ്യടിച്ചവരാണ് അധികവും. പ്രസ്തുത തുക വായ്പയായി അല്ല പകരം സംഭാവനയായാണ് മുകേഷ് അംബാനി നൽകിയത്. വാർത്തയറിഞ്ഞ് എല്ലാവരും മുകേഷിന്റെ സഹോദര സ്നേഹത്തെ വാഴ്ത്തി. എന്നാൽ ഏല്ലാവരും അറിയാത്ത ചില കാര്യങ്ങൾ ഈ സംഭവത്തിൽ ഒളിഞ്ഞിരിപ്പുണ്ട് എന്നുള്ളതാണ് സത്യം.
അനിൽ അംബാനിയുമായി നേരത്തേ ഉണ്ടാക്കിയ ഒരു കരാർ പണം നൽകും മുമ്പ് മുകേഷ് റദ്ദാക്കി. ഉഭയസമ്മത പ്രകാരമായിരുന്നു റദ്ദാക്കൽ. 2017 ഡിസംബറിലുണ്ടാക്കിയ വില്പനക്കരാറാണു റദ്ദാക്കിയത്. അതനുസരിച്ച് റിലയൻസ് കമ്യൂണിക്കേഷൻസിന്റെ (ആർകോം) സ്പെക്ട്രം, ടവറുകൾ, ഓപ്റ്റിക്കൽ ഫൈബർ നെറ്റ്വർക് തുടങ്ങിയവ റിലയൻസ് ജിയോ വാങ്ങണമെന്നുള്ളതാണ്. വില 17,300 കോടി രൂപ.
ഇനി ആർകോം ഏതാണെന്നല്ലേ. അനിലിന്റെ കടക്കെണിയിലായ കന്പനിയാണ് ആർകോ. ജിയോ ഏഷ്യയിലെ ഏറ്റവും സന്പന്നനായ കമ്പനിയും. ഉടമസ്ഥൻ സാക്ഷാൽ മുകേഷ് അംബാനി.
പ്രസ്തുത കരാർ റദ്ദാക്കിയാൽ ആർകോം പാപ്പർ നടപടികളിലേക്കു നീങ്ങേണ്ടിവരും. ബാങ്കുകൾക്കും മറ്റുമായി 46,000 കോടി രൂപയാണ് ആർകോം നൽകാനുള്ളത്. സർക്കാരിനു സ്പെക്ട്രം ഫീസ് പുറമേ. എറിക്സൺപോലെ മറ്റു കന്പനികൾക്കും കുറേയേറെ നൽകാനുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ധാരണ അനുസരിച്ച് ജിയോ കരാർ റദ്ദാക്കിയതിനാൽ ഇനി പാപ്പർ നടപടി വേഗമാകുമെന്നുള്ളതാണ് പ്രത്യേകത. കന്പനിയുടെ ആസ്തി ഏറ്റെടുക്കാനുള്ള അന്വേഷണവും നടക്കും. ആ അവസരത്തിൽ ജിയോ രംഗത്തുവരും. 17,300 കോടിക്കു പകരം മൂവായിരമോ നാലായിരമോ കോടി രൂപ കൊടുത്ത് സ്പെക്ട്രവും ടവറുകളും നെറ്റ്വർക്കും നേടിയെടുക്കുകയും ചെയ്യും.
മറ്റൊരു പ്രധാന കാര്യം ജിയോ അല്ലാതെ വേറെ ടെലികോം കന്പനികളൊന്നും ആർകോമിന്റെ ആസ്തികൾ വാങ്ങാൻ പറ്റിയ നിലയിലല്ല എന്നുള്ളതാണ്. എയർടെലും വോഡഫോൺ-ഐഡിയയും ജിയോയുമായുള്ള യുദ്ധത്തിൽ പരിക്കേറ്റ നിലയിലാണ്. ആ മുറിവ് ഉണക്കാൻ അവർക്ക് അതിനുള്ളിൽ ഇടപെടാനാകില്ല.
ചുളുവിലയ്ക്ക് പാപ്പർ കന്പനികളെ വാങ്ങുന്ന ഈ രീതി മുൻപും ജിയോ തെളിയിച്ചതാണ്. മുംബൈയിലെ അലോക് ഇൻഡസ്ട്രീസിനെ റിലയൻസ് ഇങ്ങനെ വാങ്ങിയിരുന്നു. 32,000 കോടിയുടെ കടബാധ്യത ഉണ്ടായിരുന്ന കന്പനിയെ 5000 കോടി രൂപയ്ക്കാണു മുകേഷ് അംബാനി വാങ്ങിയെടുത്തതെന്നറിയുമ്പോൾ മനസ്സിലാകും മുകേഷ് ഒന്ന് കാണാതെ മറ്റൊന്ന് ചെയ്യുന്നവനല്ല എന്ന്. അന്ന് 68,000 ടൺ കോട്ടൺ നൂലും 1,70,000 ടൺ പോളിസ്റ്റർ നൂലും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കന്പനിയാണു തുരുന്പുവിലയ്ക്കു മുകേഷ് സ്വന്തമാക്കിയത്.
റിലയൻസ് കമ്യൂണിക്കേഷൻസിനെ ഈ രീതിയിൽ സ്വന്തമാക്കുന്പോൾ കിട്ടാവുന്ന ലാഭം പതിനായിരത്തിലേറെ കോടി രൂപയാണ് എന്നുള്ളതാണ് വസ്തുത. അങ്ങനെ നോക്കുകയാണെങ്കിൽ 450 കോടി അതിലും താഴെയാണല്ലോ. സഹോദരസ്നേഹം അല്ല പ്രധാനം ബിസിനസ് സ്നേഹമാണ് എന്നുതന്നെയാണ് ഇതിലൂടെ തെളിയുന്നതും.