സംഝോത എക്സ‍്‍പ്രസ് സ്ഫോടന കേസ്; അസീമാനന്ദ ഉൾപ്പടെ നാല് പ്രതികളെയും പ്രത്യേക എന്‍ഐഎ കോടതി വെറുതെ വിട്ടു
2007 ഫെബ്രുവരി 18-ന് ലാഹോറിനും ഡല്‍ഹിക്കുമിടയില്‍ സര്‍വീസ് നടത്തുന്ന സംഝോത എക്‌സ്പ്രസിലുണ്ടായ സ്ഫോടനക്കേസിൽ പ്രതിചേര്‍ക്കപ്പെട്ട അസീമാനന്ദ ഉൾപ്പടെ നാല് പേരെയും കോടതി വെറുതെ വിട്ടു. കേസ് പരിഗണിച്ച ഹരിയാനയിലെ പഞ്ച്‍കുളയിലുള്ള പ്രത്യേക എൻഐഎ കോടതിയാണ് അസീമാനന്ദ ഉള്‍പ്പെടെയുള്ളവരെ വെറുതെ വിടാൻ വിധി പുറപ്പെടുവിച്ചത്. കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്ന ഗൂഢാലോചന ഉൾപ്പടെ ഇവർക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിധിയില്‍ കോടതി ചൂണ്ടിക്കാട്ടി.
കേസിലെ പ്രധാന സാക്ഷികളായ 13 പാക് പൗരൻമാരെ കോടതിയിൽ വിചാരണ നടത്തിയിട്ടില്ല. എൻഐഎ ഇതിനായി പാക് എംബസിയെ പല തവണ സമീപിച്ചെങ്കിലും ഒരു മറുപടിയും കിട്ടിയില്ലെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. ഈ മാർച്ച് 11-ന് രാഹില വക്കീൽ എന്ന പാകിസ്താനി പൗര തന്നെ സാക്ഷിയായി കേസിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷെ പട്ടികയിലുള്ള 13 സാക്ഷികൾക്ക് പുറമേ പുതിയൊരു സാക്ഷിയുടെ പേര് ചേർക്കുന്നതിനെ എൻഐഎ ശക്തമായി എതിർക്കുകയായിരുന്നു.
കേസില്‍ ഉള്‍പ്പെട്ട ഒരു സാക്ഷിക്ക് പോലും കൃത്യമായ സമൻസ് എൻഐഎയുടെ ഭാഗത്ത് നിന്ന് കിട്ടിയിട്ടില്ലെന്ന് രാഹില കോടതിയെ ബോധിപ്പിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട്കൃ തന്നെത്യമായ സാക്ഷിവിസ്താരം പോലും നടക്കാതെയാണ് ഈ കേസിൽ ഇപ്പോൾ വിധി വന്നിരിക്കുന്നത്.