പ്രീതാ ഷാജി കിടപ്പുരോഗികളെ 100 മണിക്കൂര്‍ പരിചരിക്കണം; ഉത്തരവ് ലംഘിച്ചതിന് ശിക്ഷ വിധിച്ച് ഹൈക്കോടതി

single-img
19 March 2019

കോടതിയുടെ മുന്‍ ഉത്തരവ് ലംഘിച്ച പ്രീത ഷാജിയും ഭര്‍ത്താവും എറണാകുളം ജനറല്‍ ആശുപത്രിയിലെ പാലിയേറ്റീവ് കെയറില്‍ 100 മണിക്കൂര്‍ സേവനം ചെയ്യണമെന്ന് ഹൈക്കോടതി. ദിവസവും രാവിലെ 9.45 മുതല്‍ വൈകിട്ട് നാലുവരെയാണ് സേവനം ചെയ്യേണ്ടത്.

നൂറു മണിക്കൂര്‍ പൂര്‍ത്തിയാകുമ്പോള്‍ സേവനം അവസാനിപ്പിക്കാം. വീഴ്ച വരുത്തിയാല്‍ വീണ്ടും കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പു നല്‍കി. സാമൂഹ്യസേവനം നടത്തണമെന്ന കോടതി ഉത്തരവ് സന്തോഷത്തോടെ ഏറ്റെടുക്കുന്നതായി പ്രീത ഷാജി പ്രതികരിച്ചു.

വീടും പുരയിടവും ലേലത്തില്‍ എടുത്തയാള്‍ക്ക് വിട്ടു നല്‍കണമെന്ന് കാട്ടി നേരത്തെ കോടതി പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ചതിനെതിരെ എടുത്ത കോടതിയലക്ഷ്യ കേസില്‍ പ്രീതാ ഷാജിയുടെ കുടുംബവും സാമുഹ്യ സേവനം നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

സാമൂഹിക സേവനം എന്തായിരിക്കണമെന്ന് അറിയിക്കാന്‍ ജില്ലാ കലക്ടറോട് കോടതി നിര്‍ദേശിക്കുകയായിരുന്നു. കോടതി ഉത്തരവ് അനുസരിക്കാതിരുന്നതിന് ക്ഷമ ചോദിക്കുന്നതായി പ്രീത ഷാജി കോടതിയില്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ കോടതി വിധി പരസ്യമായി ലംഘിച്ചത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

പ്രതിഷേധിക്കാന്‍ അവകാശമുണ്ട് പക്ഷെ നിയമലംഘനം അംഗീകരിക്കാന്‍ ആകില്ലെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. കോടതി വിധിയുടെ നഗ്‌നമായ ലംഘനം നടത്തിയതിന് ശിക്ഷ വേണമെന്നും ഹൈക്കോടതി നിരീക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രീത ഷാജിയെക്കൊണ്ട് സാമൂഹ്യ സേവനം ചെയ്യിപ്പിക്കാന്‍ തീരുമാനിച്ചത്.

പ്രീതാ ഷാജിയുടെ വീടും പുരയിടവും ലേലത്തില്‍ വിറ്റ നടപടി ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. 43 ലക്ഷം രൂപ ബാങ്കില്‍ അടച്ചാല്‍ വീടും സ്ഥലവും പ്രീതാ ഷാജിക്ക് തിരികെ എടുക്കാമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഒപ്പം 1,89,000 രൂപ മുമ്പ് ലേലത്തില്‍ വാങ്ങിയ രതീഷിന് നല്‍കാനും കോടതി നിര്‍ദേശിച്ചിരുന്നു. ഇതു പ്രകാരം തിരികെ നല്‍കാമെന്ന വ്യവസ്ഥയില്‍ പൊതുജനങ്ങളില്‍ നിന്നും പിരിച്ച് പ്രീതാ ഷാജി പണം അടച്ചിരുന്നു.