കൊല്ലത്ത് മാതാപിതാക്കളെ മര്‍ദിച്ച് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി

single-img
19 March 2019

കൊല്ലം: ഓച്ചിറയില്‍ പതിനാലു വയസുകാരിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി. രാജസ്ഥാന്‍ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് കാറിലെത്തിയ നാലംഗസംഘം തട്ടിക്കൊണ്ടു പോയത്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണു സംഭവം.

ദമ്പതികളെ മര്‍ദിച്ചവശരാക്കിയ ശേഷമാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. ഇതുമായി ബന്ധപ്പെട്ട് ഓച്ചിറ വലിയകുളങ്ങര സ്വദേശികളായ മുഹമ്മദ് റോഷന്‍, വിപിന്‍, പായ്ക്കുഴി സ്വദേശി പ്യാരി, വള്ളിക്കാവ് സ്വദേശി അജയന്‍ എന്നിവര്‍ക്കെതിരെ ഓച്ചിറ പൊലീസ് കേസെടുത്തു.

സംഘത്തിനു കാര്‍ വാടയ്ക്കു കൊടുത്തത് ഉള്‍പ്പെടെ സഹായം നല്‍കിയ 2 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തട്ടിക്കൊണ്ടു പോയ സംഘത്തിലെ യുവാവുമായി പെണ്‍കുട്ടിക്കു പരിചയമുണ്ടായിരുന്നതായി പറയുന്നു.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പ്രതിമ വില്‍പ്പനയ്ക്കായി കേരളത്തിലെത്തിയവരാണ്. കൊല്ലത്തെ വിവിധ പ്രദേശങ്ങളിലാണ് ഇവര്‍ താമസിച്ചുപോരുന്നത്. യുവാക്കളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയാണ് പോലീസ് നടത്തുന്നത്. എത്രയും പെട്ടന്ന് യുവാക്കളെ കണ്ടെത്തുമെന്ന് പോലീസ് അറിയിച്ചു.