കുട്ടികള്‍ വാഹനമോടിച്ചാല്‍ രക്ഷിതാക്കള്‍ അറസ്റ്റിലാകും; മുന്നറിയിപ്പുമായി കേരള പൊലീസ്

single-img
18 March 2019

പ്രായപൂര്‍ത്തിയാകാത്ത, ലൈസന്‍സില്ലാത്ത കുട്ടികള്‍ വാഹനമോടിച്ചാല്‍ രക്ഷിതാക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കേരള പൊലീസ്. കുട്ടി ഡ്രൈവര്‍മാരുടെ അപകടകരമായ യാത്രകള്‍, നിയമലംഘനങ്ങള്‍ക്കെതിരെ രക്ഷാകര്‍ത്താക്കള്‍ക്കെതിരെ/ വാഹന ഉടമക്കെതിരെ നടപടിയെടുക്കുന്നതാണ് എന്നാണ് കേരളാ പൊലീസ് ഫെയ്‌സ്ബുക്കിലൂടെ അറിയിക്കുന്നത്.

കുട്ടി ഡ്രൈവര്‍മാരുടെ അപകടകരമായ യാത്രകള്‍, രക്ഷാകര്‍ത്താക്കള്‍ക്കെതിരെ നടപടിയെടുക്കും

കൗമാരക്കാരില്‍ ലൈസന്‍സിംഗ് പ്രായം എത്തും മുന്‍പേ ഉള്ള ബൈക്ക് ഓടിക്കല്‍ വ്യാപകമാകുന്നു. പത്താം തരം കഴിയുന്നതോടെ രക്ഷിതാക്കളുടെ മുന്നിലെത്തുന്ന ചോദ്യമാണ് ‘എനിക്ക് ബൈക്ക് വാങ്ങിത്തരുമോ’ എന്നുള്ളത്. പുതിയ തരം ബൈക്കുകളോടുള്ള ഭ്രമവും മുതിര്‍ന്നവര്‍ അവ ഓടിക്കുന്നത് കാണുമ്പോഴുള്ള ആവേശവും കുട്ടികള്‍ക്ക് പ്രചോദനമാകുന്നു. ഒപ്പം രക്ഷിതാക്കള്‍ക്ക് പരിഭ്രമവും.

ഉപദേശവും ശാസനയും കുട്ടികളുടെ നിര്‍ബന്ധബുദ്ധിക്ക് മുന്നില്‍ പലപ്പോഴും പരാജയപ്പെടുന്ന കാഴ്ചയാണ്. മക്കളോടുള്ള വാത്സല്യത്തിന് മുന്നില്‍ അടിയറവ് പറഞ്ഞ് ഗത്യന്തരമില്ലാതെ വണ്ടി വാങ്ങിക്കൊടുക്കാന്‍ നിര്‍ബന്ധിതരാകുന്ന രക്ഷിതാക്കള്‍. ലൈസന്‍സ് എടുക്കാനുള്ള പറയമാകുന്നതിന് മുന്‍പ് തന്നെ പലരും രക്ഷിതാക്കളെ ഒളിച്ചും കൂട്ടുകാരുടെ സഹായത്താലും വാഹനങ്ങള്‍ ഓടിക്കാന്‍ പഠിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്.

ഗുരുതരമായ പ്രശ്‌നങ്ങളിലേക്കാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്. പ്രായപൂര്‍ത്തിയാവാത്തവര്‍ പവര്‍ ബൈക്കുകളും സ്‌കൂട്ടറുകളും അമിതവേഗത്തിലും നിയമങ്ങള്‍ പാലിക്കാതെയും കൂടുതല്‍ ആളുകളെ കയറ്റിയും ഓടിക്കുന്നത് വ്യാപകമാകുന്നു. പലപ്പോഴും അനിയന്ത്രിതമായ വേഗതയില്‍ പോകുന്ന ഇവ അപകടങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. സ്‌കൂളുകളിലേക്ക് തങ്ങളുടെ മക്കള്‍ യൂണിഫോം ധരിച്ചു ലൈസന്‍സ് ഇല്ലാതെ ഈ വാഹനങ്ങളില്‍ പോകുന്നത് തടയാന്‍ ആകാത്ത രക്ഷിതാക്കള്‍ 18വയസ്സിനു മുന്‍പ് അവനു ബൈക്ക് വാങ്ങിക്കൊടുക്കാതിരിക്കുക.

കുട്ടികളുടെ പിടിവാശിക്ക് മുന്നില്‍ അടിയറവ് പറയാതെ അപകടങ്ങളെക്കുറിച്ചും പ്രായപൂര്‍ത്തി ആയ ശേഷം മാത്രം ഇരുചക്രവാഹനം ഓടിക്കേണ്ട പ്രാധാന്യത്തെക്കുറിച്ചും അവരെ പറഞ്ഞു മനസിലാക്കുക. ശോഭനമായ അവരുടെ ഭാവിയെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം രക്ഷിതാക്കളുടെത് തന്നെയാണ്. കളിച്ചും ചിരിച്ചും നമ്മോടൊപ്പം ഉണ്ടായിരിക്കേണ്ട കുട്ടികളുടെ ജീവന്‍ അപകടത്തില്‍ പൊലിയാതിരിക്കട്ടെ. കുട്ടി ഡ്രൈവര്‍മാരുടെ അപകടകരമായ യാത്രകള്‍, നിയമലംഘനങ്ങള്‍ക്കെതിരെ രക്ഷാകര്‍ത്താക്കള്‍ക്കെതിരെ/ വാഹന ഉടമക്കെതിരെ നടപടിയെടുക്കുന്നതാണ്.