സ്വതന്ത്രനാകില്ല, ഉടന്‍ ഒരു പാര്‍ട്ടിയില്‍ ചേരും; രാഷ്ട്രീയകേരളത്തെ അമ്പരപ്പിക്കുന്ന പ്രഖ്യാപനവുമായി ജേക്കബ് തോമസ്

single-img
18 March 2019

സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചുവെന്ന കുറ്റത്തിന് സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡി.ജി.പി ജേക്കബ് തോമസ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതായി കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അഴിമതിക്കെതിരെ പോരാടുന്നതിനായാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നതെന്ന് ജേക്കബ് തോമസ് മനോരമയുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി.

ഉദ്യോഗസ്ഥ വേഷം അഴിച്ചുവെച്ച് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും ഉടന്‍ ഒരു പാര്‍ട്ടിയില്‍ ചേരുമെന്നും ജേക്കബ് തോമസ് സ്ഥിരീകരിച്ചു. സ്വതന്ത്രനാകില്ലന്നും വ്യക്തമായ രാഷ്ട്രീയ പാര്‍ട്ടിക്ക് ഒപ്പമാകും താന്‍ ഉണ്ടാകുകയെന്നും അദേഹം പറഞ്ഞു.

ഇക്കാലയളവില്‍ താന്‍ പിന്തുടര്‍ന്ന മൂല്യബോധത്തില്‍ ഊന്നിയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയാകും ഭാഗമാകുക. എന്നാല്‍ ഏത് പാര്‍ട്ടിയുടെ ഭാഗമാണന്ന് അദേഹം വെളിപ്പെടുത്തിയില്ല. ഗ്രൗണ്ട് വര്‍ക്കുകള്‍ വേണ്ടത്ര ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ തീരുമാനത്തില്‍ പൂര്‍ണ പ്രതീക്ഷയുണ്ട്. ബുധാനാഴ്ചയോടെ രാഷ്ട്രീയ പ്രവേശത്തിന്റെ കാര്യത്തില്‍ വ്യക്തതയുണ്ടാകുമെന്നും ജേക്കബ് തോമസ് മനോരമയോട് പറഞ്ഞു.

കേരള കേഡറിലെ ഏറ്റവും സീനിയറായ ഐ.പി.എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് 2017 ഡിസംബര്‍ മാസം മുതല്‍ സസ്‌പെന്‍ഷനിലാണ്. 1985 ബാച്ചുകാരനായ ജേക്കബ് തോമസിന് ഇനിയും ഒന്നര വര്‍ഷത്തോളം സര്‍വീസ് ബാക്കിയുണ്ട്. ഓഖി ദുരിതാശ്വാസത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രസംഗിച്ചതിന്റെ പേരിലായിരുന്നു ആദ്യ സസ്‌പെന്‍ഷന്‍.

സംസ്ഥാന സര്‍ക്കാരിനെ പുസ്തകത്തിലൂടെ വിമര്‍ശിച്ചുവെന്ന് ആരോപിച്ച് ആറ് മാസത്തിന് ശേഷം വീണ്ടും സസ്‌പെന്‍ഡ് ചെയ്തു. തുറമുഖ ഡയറക്ടറായിരിക്കെ ക്രമക്കേടുകള്‍ നടത്തിയതിന്റെ പേരിലുള്ള അന്വേഷണത്തിന്റെ പേരില്‍ മൂന്നാമതും സസ്‌പെന്‍ഷന്‍ ലഭിച്ചു. സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്ന് ആവഷ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനും കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണലിനും പരാതി നല്‍കിയെങ്കിലും ഫലമൊന്നുമുണ്ടായില്ല.

ജേക്കബ് തോമസ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന സൂചനകള്‍ നേരത്തെയും ഉണ്ടായിരുന്നുവെങ്കിലും ഇതേക്കുറിച്ച് അദ്ദേഹം വ്യക്തമായി പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.

കടപ്പാട്: മനോരമന്യൂസ്