ബി.ജെ.പി സര്‍ക്കാരിന്റെ നില പരുങ്ങലില്‍

single-img
18 March 2019

മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറുടെ നിര്യാണത്തോടെ ഗോവയില്‍ ബി.ജെ.പി സര്‍ക്കാറിന്റെ നില പരുങ്ങലില്‍. പരീക്കറുടെ ആരോഗ്യനില വഷളായതോടെ ഗോവ ബി.ജെ.പി ഞായറാഴ്ച എം.എല്‍.എമാരുടെയും പാര്‍ട്ടി നേതാക്കളുടെയും അടിയന്തര യോഗം വിളിച്ചിരുന്നു. പരീകര്‍ക്ക് പകരക്കാരന്‍ ആരായിരിക്കണമെന്നതായിരുന്നു ചര്‍ച്ച. പരീകറില്ലെങ്കില്‍ ബി.ജെപി സര്‍ക്കാറിന് പിന്തുണയില്ലെന്നാണ് മൂന്ന് എം.എല്‍.എമാരുള്ള സഖ്യകക്ഷി വിജയ് സര്‍ദേശായിയുടെ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെയും മൂന്ന് സ്വതന്ത്രരുടെയും നിലപാട്.

ബി.ജെ.പിയെ ഇനി പിന്തുണയ്ക്കണോ എന്ന് പാര്‍ട്ടിക്ക് ആലോചിക്കണമെന്നും തങ്ങളുടെ പിന്തുണ ഒരിക്കലും ബി.ജെ.പിക്കായിരുന്നില്ലെന്നും പരീക്കറിനായിരുന്നെന്നുമാണ് ഗോവ ഫോര്‍വേഡ് പാര്‍ട്ടി അധ്യക്ഷന്‍ വിജയ് സര്‍ദേശായി പറഞ്ഞത്.

‘ഗോവയില്‍ ഞങ്ങള്‍ പിന്തുണച്ചത് പരീക്കറിനെയായിരുന്നു. അല്ലാതെ ബി.ജെ.പിയെയായിരുന്നില്ല. പരീക്കര്‍ ഇന്നില്ല. അതുകൊണ്ട് തന്നെ പാര്‍ട്ടിയെ ഇനി പന്തുണയ്ക്കണോ എന്ന കാര്യം ആലോചിക്കേണ്ടതുണ്ട്. ഓപ്ഷനുകള്‍ തുറന്നിരിക്കുകയാണ്. ഗോവയില്‍ നമുക്ക് സ്ഥിരത ആവശ്യമുണ്ട്. ഒരു പിരിച്ചുവിടല്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ബി.ജെ.പിയുടെ നിയമസഭാ സമാജികരുടെ യോഗത്തിന് ശേഷമുള്ള തീരുമാനങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. അതിന് ശേഷം ഞങ്ങള്‍ തീരുമാനം പറയും- സര്‍ദേശായി പറഞ്ഞു.

40 എം.എല്‍.എമാരുള്ള അസംബ്ലിയില്‍ ഗോവ ഫോര്‍വേഡ് പാര്‍ട്ടിക്ക് മൂന്ന് അംഗങ്ങളാണ് ഉള്ളത്. ഗോവയില്‍ ആര്‍ക്ക് സര്‍ക്കാരുണ്ടാക്കണമെങ്കിലും ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ പിന്തുണ അനിവാര്യമാണ്. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മരണത്തിന് പിന്നാലെ അധികാരം നിലനിര്‍ത്താന്‍ സഖ്യകക്ഷികളുമായി അര്‍ധരാത്രിയിലും ബി.ജെ.പി നേതാക്കള്‍ നീണ്ട ചര്‍ച്ചയിലായിരുന്നു.

മറുവശത്ത് അധികാരം പിടിക്കാന്‍ ശക്തമായ നീക്കങ്ങളുമായി കോണ്‍ഗ്രസും ശ്രമം തുടങ്ങിയതോടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഞായറാഴ്ച രാത്രി തന്നെ ഗോവയിലെത്തി സഖ്യകക്ഷികളുമായി ചര്‍ച്ച നടത്തി. ഞായറാഴ്ച അര്‍ധരാത്രിയില്‍ ആരംഭിച്ച ചര്‍ച്ച ഇപ്പോഴും പലഘട്ടങ്ങളിലായി തുടരുകയാണ്.

മഹാരാഷ്ട്ര ഗോമാന്തക് പാര്‍ട്ടി (എം.ജി.പി), ഗോവ ഫോര്‍വാഡ് പാര്‍ട്ടി, സ്വതന്ത്രര്‍ എന്നിവരുമായിട്ടാണ് ചര്‍ച്ച നടത്തുന്നത്. ചര്‍ച്ചയില്‍ മുഖ്യമന്ത്രിയാകാനുള്ള തന്റെ സന്നദ്ധത മൂന്ന് എം.എല്‍.എമാരുള്ള എം.ജി.പി നേതാവ് സുദിന്‍ ധവലികര്‍ ഗഡ്കരിയെ അറിയിച്ചിട്ടുണ്ട്. അതേസമയം ഗോവ ഫോര്‍വേഡ് പാര്‍ട്ടി നേതാവും മന്ത്രിയുമായ വിജയ് സര്‍ദേശായിയും മുഖ്യമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

ആകെ 40 സീറ്റുകളുള്ള ഗോവയില്‍ രണ്ടു കോണ്‍ഗ്രസ് എം.എല്‍.എമാരുടെ രാജിയെയും ബി.ജെ.പി എം.എല്‍.എ ഫ്രാന്‍സിസ് ഡിസൂസയുടെയും പരീകറുടെയും മരണത്തെയും തുടര്‍ന്ന് നിലവില്‍ 36 അംഗങ്ങളാണുള്ളത്. ബി.ജെ.പിക്ക് 12 അംഗങ്ങളും സഖ്യകക്ഷികളായ മഹാരാഷ്ട്രവാദി ഗോമന്തക്, ഗോവ ഫോര്‍വേഡ് പാര്‍ട്ടികള്‍ക്ക് മൂന്നു വീതവും മൂന്നു സ്വതന്ത്രന്മാരുമാണുള്ളത്. മറുപക്ഷത്ത് ഒരു എന്‍.സി.പി അംഗവും 14 കോണ്‍ഗ്രസ് എം.എല്‍.എമാരുമുണ്ട്. മൂന്നു മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് അടുത്ത മാസം നടക്കും.