മോദിയെ വിമര്‍ശിച്ചത് തെറ്റ്; ശത്രുഘ്നന്‍ സിന്‍ഹയ്ക്ക് സീറ്റില്ലെന്ന് ബിജെപി

single-img
17 March 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പാര്‍ട്ടി നേതൃത്വത്തേയും നിരന്തരം വിമര്‍ശിക്കുന്ന ശത്രുഘ്‌നന്‍ സിന്‍ഹയെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ടന്ന് ബിജെപി തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ബീഹാറിലെ പട്‌ന സഹിബ് മണ്ഡലത്തിലെ സിറ്റിങ് എംപിയാണ് ശത്രുഘ്‌നന്‍ സിന്‍ഹ. ഇത്തവണ ശത്രുഘ്നന്‍ സിന്‍ഹയെ ഒഴിവാക്കി പട്ന സാഹിബ് സീറ്റ് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന് നല്‍കാനാണ് സാധ്യത.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ അധ്യക്ഷന്‍ അമിത് ഷായും പങ്കെടുത്ത ബിജെപിയുടെ ദേശീയ തെരഞ്ഞെടുപ്പ് യോഗത്തിലാണ് പട്‌ന സഹിബ് മണ്ഡലത്തിലെ സീറ്റ് സംബന്ധിച്ച വിഷയത്തില്‍ രവിശങ്കര്‍ പ്രസാദിന്റെ പേര് ചര്‍ച്ചയായത്.

നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന് നേതൃത്വവുമായി ഭിന്നതയിലായ സിന്‍ഹയ്ക്ക് പാര്‍ട്ടി സീറ്റ് നല്‍കാനിടയില്ലെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. അതേസമയം കോണ്‍ഗ്രസ്-ആര്‍ജെഡി മഹാസഖ്യത്തിന്റെ പിന്തുണയോടെ പട്ന സാഹിബില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി ശത്രുഘ്നന്‍ സിന്‍ഹ മത്സരിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.