ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി ജേക്കബ് തോമസ്; ജനവിധി തേടുക രണ്ട് മണ്ഡലങ്ങളില്‍

single-img
17 March 2019

സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചുവെന്ന കുറ്റത്തിന് സസ്പെന്‍ഷനില്‍ കഴിയുന്ന ഡി.ജി.പി ജേക്കബ് തോമസ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അഴിമതിക്കെതിരെ പോരാടുന്നതിന്റെ ഭാഗമായി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് അദ്ദേഹം തന്റെ സുഹൃത്തുക്കളുമായി കൂടിയാലോചനകള്‍ നടത്തിയതായി മനോരമ റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കുള്ളതിനാല്‍ സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ അപേക്ഷ നല്‍കിയേക്കുമെന്നാണ് വിവരം.

കേരള കേഡറിലെ ഏറ്റവും സീനിയറായ ഐ.പി.എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് 2017 ഡിസംബര്‍ മാസം മുതല്‍ സസ്പെന്‍ഷനിലാണ്. 1985 ബാച്ചുകാരനായ ജേക്കബ് തോമസിന് ഇനിയും ഒന്നര വര്‍ഷത്തോളം സര്‍വീസ് ബാക്കിയുണ്ട്. ഓഖി ദുരിതാശ്വാസത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രസംഗിച്ചതിന്റെ പേരിലായിരുന്നു ആദ്യ സസ്പെന്‍ഷന്‍.

സംസ്ഥാന സര്‍ക്കാരിനെ പുസ്തകത്തിലൂടെ വിമര്‍ശിച്ചുവെന്ന് ആരോപിച്ച് ആറ് മാസത്തിന് ശേഷം വീണ്ടും സസ്പെന്‍ഡ് ചെയ്തു. തുറമുഖ ഡയറക്ടറായിരിക്കെ ക്രമക്കേടുകള്‍ നടത്തിയതിന്റെ പേരിലുള്ള അന്വേഷണത്തിന്റെ പേരില്‍ മൂന്നാമതും സസ്പെന്‍ഷന്‍ ലഭിച്ചു. സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്ന് ആവഷ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനും കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണലിനും പരാതി നല്‍കിയെങ്കിലും ഫലമൊന്നുമുണ്ടായില്ല.

ജേക്കബ് തോമസ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന സൂചനകള്‍ നേരത്തെയും ഉണ്ടായിരുന്നുവെങ്കിലും ഇതേക്കുറിച്ച് അദ്ദേഹം വ്യക്തമായി പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഇത്തവണ മദ്ധ്യതിരുവിതാകൂറിലെയും മലബാര്‍ മേഖലയിലെയും രണ്ട് സീറ്റുകളില്‍ സ്വതന്ത്രനായി മത്സരിക്കാനാണ് ജേക്കബ് തോമസിന്റെ ആലോചനയെന്നാണ് വിവരം. ജനങ്ങള്‍ തന്നെ പിന്തുണയ്ക്കുമെന്ന് വിശ്വാസിക്കുന്ന ജേക്കബ് തോമസ് ഇതിനായുള്ള പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചതായും വിവരമുണ്ട്.