പിറവത്ത് പെണ്‍കുട്ടിയുടെ മുഖത്ത് തുപ്പിയ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ റിമാന്‍ഡില്‍

single-img
16 March 2019

പിറവം: പെണ്‍കുട്ടിയുടെ മുഖത്ത് തുപ്പിയ കേസില്‍ അറസ്റ്റിലായ ബസ് കണ്ടക്ടര്‍ റിമാന്‍ഡില്‍. പാലാ പുളിയന്നൂര്‍ പടിഞ്ഞാറ്റിങ്കര നാടുവത്തേത്ത് എന്‍. പ്രവീണി(43)നെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.

സ്റ്റോപ്പില്‍ ബസ്സ് നിര്‍ത്താത്തത് ചോദ്യം ചെയ്തപ്പോള്‍ മുഖത്ത് തുപ്പിയെന്ന പിറവം സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തത്. എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് മുമ്പായി കുടുംബക്ഷേത്രത്തില്‍ പൂജ നടത്തി അമ്മയോടൊപ്പം മടങ്ങുന്നതിനിടെ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.

ഇതേതുടര്‍ന്ന് കണ്ടക്ടറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നു. പിറവം നഗരസഭ കൗണ്‍സിലര്‍ ജില്‍സ് പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ അധികൃതരും പിടിഎയും പ്രതിഷേധവുമായി രംഗത്തെത്തി.

പെണ്‍കുട്ടി പരാതിയുമായി പൊലീസിനെ സമീപിച്ചതോടെ കണ്ടക്ടറെ പിറവം സ്റ്റേഷനിലേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു. വൈകിട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കണ്ടക്ടറുടെ നടപടിയില്‍ പ്രതിഷേധം ഉയര്‍ന്നതോടെ പരാതി സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.