സിപിഎം പ്രവർത്തകനായ ഷിഹാബിനെ വെട്ടിക്കൊന്ന കേസിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകർക്ക് ട്രിപ്പിൾ ജീവപര്യന്തം: പ്രതികൾക്കു വേണ്ടി ഹാജരായത് പിഎസ് ശ്രീധരൻപിള്ള
തിരുനെല്ലൂർ പെരിങ്ങാട് സിപിഎം പ്രവർത്തകനായ ഷിഹാബിനെ രാഷ്ട്രീയവിരോധംമൂലം വെട്ടിക്കൊന്ന കേസിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരായ ഏഴു പ്രതികൾക്കു ട്രിപ്പിൾ ജീവപര്യന്തം. തൃശൂർ നാലാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് കെ.ആർ. മധുകുമാറാണ് കേസിൽ വിധി പറഞ്ഞത്.
പൂവ്വത്തുർ ദേശത്ത് പാട്ടാളി വീട്ടിൽനവീൻ (26), തൃത്തല്ലൂർ മണപ്പാട് പണിക്കൻവീട്ടിൽ പ്രമോദ് (34), വെണ്മേനാട് ചുക്കു ബസാർ കോന്തച്ചൻവീട്ടിൽ രാഹുൽ (28), മുക്കോലവീട്ടിൽ വൈശാഖ് (32), തിരുനെല്ലൂർ തെക്കെപ്പാട്ട് വീട്ടൽ സുബിൻ എന്ന കണ്ണൻ(31), വെണ്മേനാട് കോന്തച്ചൻ വീട്ടിൽ ബിജു(38), പൂവത്തൂർ കളപ്പുരയ്ക്കൽ വിജയ്ശങ്കർ (23)എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പ്രതികൾ 40,000 രൂപ വീതം പിഴയായും നൽകണമെന്നും കോടതി വിധിച്ചു.
2015 മാർച്ച് ഒന്നിനു രാത്രി ഏഴിനാണ് സംഭവം നടന്നത്. പെയിന്റിംഗ് ജോലി കഴിഞ്ഞ് കുട്ടികൾക്കുള്ള ഭക്ഷണംവാങ്ങി സുഹൃത്തായ ബൈജുവിനൊപ്പം ബൈക്കിൽ വീട്ടിലേക്കു വരുന്നതിനിടെ പെരിങ്ങാടു വച്ച് കാറിൽ വന്ന പ്രതികൾ ആക്രമിച്ചെന്നാണു കേസ്.
പ്രോസിക്യൂഷൻ 65 സാക്ഷികളെ വിസ്തരിക്കുകയും 155 രേഖകളും 45 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തിരുന്നു. പ്രതികൾക്കു വേണ്ടി ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ്.ശ്രീധരൻപിള്ളയാണു ഹാജരായത്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. കെ.ഡി.ബാബു ഹാജരായി.
കേസിലെ പ്രധാന പ്രതികൾക്ക് സാന്പത്തിക സഹായവും, താമസസൗകര്യവും നൽകിയെന്നും ആരോപിച്ച് പ്രതികളാക്കിയ എട്ടു മുതൽ 11 വരെ പ്രതികളെ കുറ്റക്കാരല്ലെന്നു കണ്ട് കോടതി വെറുതെ വിട്ടിരുന്നു.