അഭിനന്ദൻ വർധമാന് ഇനി വിശ്രമം; ഉടൻ വിമാനം പറത്താനാകുമെന്നു പ്രതീക്ഷ
പാകിസ്ഥാന്റെ പിടിയില്‍നിന്നു മോചിതനായി ഇന്ത്യയില്‍ തിരിച്ചെത്തിയ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന്റെ ഡീബ്രീഫിംഗ് അവസാനിച്ചു. അദ്ദേഹത്തെ വിവിധ ഏജൻസികൾ ചോദ്യം ചെയ്തതായാണ് റിപ്പോർട്ടുകൾ. വ്യോമസേനയുടെ ഉദ്യോഗസ്ഥർക്കു പുറമേ ഇന്റലിജൻസ് ബ്യൂറോ, ചാര സംഘടനയായ റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ) എന്നിവയിലെയും ഉദ്യോഗസ്ഥർ ഡീബ്രീഫിംഗിൽ പങ്കെടുത്തു. പിന്നീട് കൗൺസലിംഗും നൽകി.
ശത്രുരാജ്യത്തിന്റെ പിടിയിലായി മടങ്ങിവരുന്ന സൈനികർക്കു നിർബന്ധമായുള്ളതാണു ഡീബ്രീഫിംഗ് എന്നറിയപ്പെടുന്ന ചോദ്യം ചെയ്യൽ. ഏതു പദവിയിലുള്ള ആളായാലും അതു വേണം.ശത്രുവിന്റെ പിടിയിലായ ആൾ ഇതു കഴിഞ്ഞിട്ടേ മറ്റുള്ളവരോടു സംസാരിക്കാവൂ. ശത്രുവിന്റെ പിടിയിലായപ്പോൾ എന്തെല്ലാം നടന്നു എന്നറിയുകയാണു പ്രധാന കാര്യം. എന്തെല്ലാം വിവരങ്ങൾ അവർക്കു കൊടുത്തു, രഹസ്യങ്ങൾ വെളിപ്പെടുത്തിയോ എന്നൊക്കെ ചോദിച്ചറിയണം. അവർ സ്വാധീനം ചെലുത്തുകയോ പ്രലോഭിപ്പിക്കുകയോ ചെയ്തോ എന്നും അറിയണം.
ദീർഘകാലം ശത്രുവിന്റെ പിടിയിലാകുന്ന ചിലർ ശത്രുവിനെ ഇഷ്ടപ്പെടുകയും ശത്രുപക്ഷത്തെക്കു മാനസികമായി ചായുകയും ചെയ്യാറുണ്ട്. തന്നെ തടവിലാക്കി യവരോടു ബന്ദിക്ക് ഇഷ്ടം തോന്നുന്ന സ്റ്റോക്ഹോം സിൻഡ്രം എന്ന പ്രവണത ഉണ്ടായോ എന്നു പരിശോധിക്കണം. ശാരീരികവും മാനസികവുമായ എല്ലാ വ ശങ്ങളും ഡീബ്രീഫിംഗിൽ വിലയിരുത്തും.
ഡീബ്രീഫിംഗ് കഴിഞ്ഞ സ്ഥിതിക്ക് അദ്ദേഹം അവധിയിൽ പ്രവേശിക്കുകയാണ്. വ്യോമസേനയിലെ ഡോക്ടറുടെ നിർദേശപ്രകാരമാണ് കുറച്ച് ആഴ്ചകൾ അവധിയിൽ പ്രവേശിക്കുന്നത്. തുടര്‍ന്ന് മെഡിക്കല്‍ സംഘം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം എത്രനാളിനുള്ളില്‍ യുദ്ധവിമാനം പറത്താനാകുമെന്നു റിപ്പോര്‍ട്ട് നല്‍കും.
പാകിസ്ഥാന്റെ എഫ്-16 വീഴ്ത്തുന്നതിനിടെയാണ് അഭിനന്ദൻ പാക് പിടിയിലായത്. ഇതിനിടെ അഭിനന്ദന്റെ വിമാനവും വെടിയേറ്റു വീണു. പാരച്യൂട്ടിൽ താഴെയിറങ്ങവേ പാക്കിസ്ഥാന്റെ പിടിയിലായ അഭിനനന്ദനെ മാര്‍ച്ച് ഒന്നിനാണു മോചിപ്പിച്ചത്.