രാത്രി സ്‌റ്റോപ്പില്‍ ബസ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട പെൺകുട്ടിയുടെ മുഖത്ത് കെഎസ്ആർടിസി കണ്ടക്ടർ കാർക്കിച്ചുതുപ്പി

single-img
14 March 2019

സ്‌റ്റോപ്പില്‍ ബസ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥിനിയുടെ മുഖത്ത് കണ്ടക്ടര്‍ കാര്‍ക്കിച്ച് തുപ്പിയതായി പരാതി. എസ്എസ്എല്‍സി പരീക്ഷയ്ക്ക് മുന്നോടിയായി കുടുംബക്ഷേത്രത്തില്‍ പൂജ നടത്തി മടങ്ങുകയായിരുന്ന പത്താംക്ലാസ് വിദ്യാര്‍ത്ഥിനിക്കാണ് ദുരനുഭവം നേരിട്ടത്.

എറണാകുളം ജില്ലയിലെ പിറവത്താണ് സംഭവം. വൈറ്റില-സീതത്തോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിലായിരുന്നു തങ്ങൾക്കു ദുരനുഭവമുണ്ടായതെന്നു പെൺകുട്ടി പറയുന്നു. മുളന്തുരുത്തി തുരുത്തിക്കരയില്‍ നിന്നും രാത്രി എട്ടുമണിയോടെയാണ് പാലാ ഡിപ്പോയില്‍ നിന്നുള്ള ബസില്‍ പെണ്‍കുട്ടിയും അമ്മയും കയറിയത്.

പിറവം മുല്ലൂര്‍പടിയില്‍ ബസ് നിര്‍ത്തണമെന്ന് കുട്ടി ആവശ്യപ്പെട്ടെങ്കിലും ബസ് നിര്‍ത്തിയില്ല. അടുത്ത സ്‌റ്റോപ്പായ നഗരസഭ ഓഫീസ് പടിയിലെങ്കിലും ബസ് നിര്‍ത്താന്‍ കുട്ടിയും അമ്മയും പറഞ്ഞിട്ടും കണ്ടക്ടര്‍ കേട്ടില്ലെന്നും ആരോപണമുണ്ട്. .

ഇതോടെ യാത്രക്കാര്‍ എതിര്‍പ്പുമായെത്തുകയായിരുന്നു. അതോടെ 150 മീറ്ററോളം ദൂരെ മാറ്റി ബസ് നിര്‍ത്തി. ബസില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെ കണ്ടക്ടര്‍ രണ്ടു തവണ മുഖത്ത് കാര്‍ക്കിച്ച് തുപ്പിയതായി പെണ്‍കുട്ടി പറയുന്നു. ഇതുസംബന്ധിച്ച് പെൺകുട്ടി പൊലീസിന് പരാതി നൽകിയിട്ടുണ്ട്.