വ്യാജവാർത്ത പ്രചരിപ്പിച്ച് പ്രതിരോധമന്ത്രി നിർമ്മല സീതാരാമനും
വ്യാജ വാർത്ത പ്രചരിപ്പിച്ച് രാജ്യത്തെ പ്രതിരോധമന്ത്രി നിർമല സീതാരാമൻ. വ്യാജവാർത്ത പാകിസ്ഥാനെ വിമർശിക്കാൻ ആയുധം ആക്കുകയായിരുന്നു മന്ത്രി. പാക് അധീന കാശ്മീരിൽ വിമാനം തകർന്നിറങ്ങിയ പാക് വൈമാനികനെ ഇന്ത്യൻ വൈമാനികനെന്നു തെറ്റിദ്ധരിച്ച് ജനക്കൂട്ടം തല്ലിക്കൊന്നു എന്ന വാർത്തയെയാണ് പ്രതിരോധമന്ത്രി പാകിസ്ഥാനെ വിമർശിക്കുവാൻ ഏറ്റെടുത്തത്. .
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളെ താൻ ആശ്രയിക്കുന്നില്ലെന്നും എന്നാൽ ഈ വാർത്തയിൽ പറയുന്ന ഒരു പാക് വൈമാനികനെക്കുറിച്ച് എന്തുകൊണ്ടാണ് പാകിസ്ഥാൻ പ്രതികരിക്കാത്തതെന്നും പ്രതിരോധമന്ത്രി ചോദിച്ചു. ആ പാക് വൈമാനികൻ രക്ഷപ്പെട്ടെന്ന് താൻ കരുതുന്നില്ലെന്നും പ്രതിരോധമന്ത്രി പറഞ്ഞു. കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ സൈനികർ വധിച്ച പാകിസ്ഥാൻ സൈനികർ തങ്ങളുടേതാണെന്നു സമ്മതിക്കാൻ പാക്കിസ്ഥാൻ മടിച്ചെന്നും നിർമല സീതാരാമൻ കുറ്റപ്പെടുത്തി.
ബാലക്കോട്ട് വ്യോമാക്രമണത്തിനു പിന്നാലെ പാക് അധീന കാശ്മീരിൽ ഇറങ്ങിയ പാക് വൈമാനികനെ ഇന്ത്യക്കാരനെന്നു തെറ്റിദ്ധരിച്ചു തല്ലിക്കൊന്നുവെന്നു കാട്ടി സമൂഹമാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചത്. ലണ്ടനിലെ അഭിഭാഷകനായ ഖാലിദ് ഉമർ എന്നയാളുടെ ഫേസ്ബുക്ക് കുറിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു വാർത്ത. പൈലറ്റിന്റെ ബന്ധുക്കളിൽനിന്നും വ്യോമസേനാ കേന്ദ്രങ്ങളിൽനിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തലെന്നാണ് ഖാലിദ് ഉമർ അവകാശപ്പെട്ടത്. എന്നാൽ പിന്നീട് ഈ വാർത്ത വ്യാജമാണെന്ന് തെളിയുകയായിരുന്നു.