നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹര്‍ജി സുപ്രീം കോടതി ഏപ്രിലില്‍ പരിഗണിക്കും

single-img
13 March 2019

നടിയെ ആക്രമിച്ച കേസില്‍ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ഏപ്രില്‍ മൂന്നിലേക്ക് മാറ്റി. വാദത്തിന് കൂടുതല്‍ സമയം വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് കേസ് മാറ്റിയത്. ജസ്റ്റിസ് എം.എം ഖാല്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ദൃശ്യങ്ങള്‍ നടന് കൈമാറിയാല്‍ ആക്രമിക്കപ്പെട്ട നടിക്ക് സ്വതന്ത്രമായി കോടതിയില്‍ മൊഴി നല്‍കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. മെമ്മറികാര്‍ഡ് സുപ്രധാന രേഖയാണെന്നും പ്രതിയെന്ന നിലയില്‍ അതിന്റെ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നുമാണ് ദിലീപിന്റെ അഭിഭാഷകന്റെ വാദം. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും വാദമുണ്ട്. എന്നാല്‍ അത് അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഹര്‍ജിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

നിലവില്‍ കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. കേസിന്റെ കുറ്റപത്രവും അനുബന്ധ രേഖകളും കോടതി നല്‍കിയെങ്കിലും മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കിയില്ല. ഹൈക്കോടതിയിലും അങ്കമാലി കോടതിയിലും ദിലീപ് ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇരുകോടതികളും ദിലീപിന്റെ ഹര്‍ജി തള്ളി. തുടര്‍ന്നാണ് അദ്ദേഹം സുപ്രിം കോടതിയെ സമീപിച്ചത്.