ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ പ്രവേശിക്കുന്നതിന് വിലക്ക്; നാല് മണിക്ക് മുമ്പായി എല്ലാ ബോയിങ് 737 മാക്‌സ് വിമാനങ്ങളും നിലത്തിറക്കണമെന്ന് ഡി.ജി.സി.എ നിര്‍ദേശം

single-img
13 March 2019

എത്യോപ്യയിലെ വിമാന അപകടത്തിന്റെ പശ്ചാത്തലത്തില്‍ വ്യോമയാന സെക്രട്ടറി എല്ലാ വിമാനകമ്പനികളുടെയും അടിയന്തരയോഗം വിളിച്ചു. വൈകീട്ട് നാലിനാണ് യോഗം. എല്ലാ ബോയിങ് 737 മാക്‌സ് വിമാനങ്ങളും നാല് മണിക്ക് മുമ്പായി നിലത്തിറക്കണമെന്ന് കമ്പനികള്‍ക്ക് ഡി.ജി.സി.എ നിര്‍ദേശം നല്‍കി. ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ പ്രവേശിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചാണ് അടിയന്തര നടപടി സ്വീകരിക്കുന്നതെന്ന് ഡിജിസിഎ വൃത്തങ്ങള്‍ അറിയിച്ചു. സ്‌പൈസ് ജെറ്റിന് ഈ ശ്രേണിയിലുള്ള 13 ജെറ്റ് വിമാനങ്ങളും ജെറ്റ് എയര്‍വെയ്‌സിന് അഞ്ച് വിമാനങ്ങളുമുണ്ട്. ഈ രണ്ടു കമ്പനികളും ഈ വിമാനങ്ങളുടെ സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണു പ്രാമുഖ്യമെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചു. നവീകരണ പ്രവൃത്തികളും സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാകുന്നതു വരെ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ അനുവദിക്കില്ല. ബോയിങ് 737 മാക്‌സ് 8 ശ്രേണിയിലുള്ള വിമാനങ്ങളിലെ പൈലറ്റ് മാര്‍ക്ക് 1000 മണിക്കൂറും സഹപൈലറ്റിന് 500 മണിക്കൂറും വിമാനം പറത്തി പരിചയമുണ്ടായിരിക്കണമെന്ന് ഡിജിസിഎ നിര്‍ദേശിച്ചിരുന്നു.

അപകടത്തിനു ശേഷം നിരവധി രാജ്യങ്ങള്‍ ബോയിങ് 737 മാക്‌സ് 8 ശ്രേണിയിലുള്ള വിമാനങ്ങളുടെ സര്‍വീസ് റദ്ദാക്കിയിരുന്നു. എന്നാല്‍ വിമാനം താഴെയിറക്കാന്‍ മാത്രം സുരക്ഷാ പ്രശ്‌നങ്ങള്‍ ഇല്ലെന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചത്. ജപ്പാനും വിമാന സര്‍വീസ് റദ്ദാക്കാന്‍ തയാറായില്ല.

ഓസ്‌ട്രേലിയയും സിംഗപ്പൂരും ഇത്തരം വിമാനങ്ങള്‍ വ്യോമമേഖലയില്‍ പ്രവേശിക്കുന്നതു വിലക്കി. അതേസമയം, വിമാനം പിന്‍വലിക്കേണ്ട തരം ഗുരുതരമായ തകരാറുകളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ബോയിങ് നിര്‍മാണക്കമ്പനി അധികൃതര്‍ പറഞ്ഞു.