ആ ഓട്ടോറീക്ഷ കലാഭവൻ മണിയുടെ സ്വന്തമല്ല; ആരും നോക്കാനില്ലാതെ കലാഭവൻ മണിയുടെ വാഹനങ്ങൾ നശിക്കുകയാണെന്ന ആരോപണത്തിന് സഹോദരൻ്റെ മറുപടി

single-img
12 March 2019

കലാഭവന്‍ മണി ഉപയോഗിച്ചിരുന്ന വാഹനങ്ങള്‍ ആരും നോക്കാനില്ലാതെ നശിച്ചുപോവുകയാണെന്ന ആരോപണങ്ങൾക്കു മറുപടിയുമായി സഹോദരൻ ആർഎൽവി രാമകൃഷ്ണൻ.  വാഹനങ്ങള്‍ നോക്കുവാനാളില്ലാതെ നശിച്ചുപോവുകയാണെന്നും അവ ലേലത്തിന് വയ്ക്കണമെന്നും ആവശ്യപ്പെട്ട് ഒരു ആരാധിക സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. അതിന് മറുപടിയുമായാണ് മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ രംഗത്തെത്തിയിരിക്കുന്നത്.

വണ്ടികളുടെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് താനല്ലെന്നും അതിന്റെ ഉടമസ്ഥാവകാശം ഉള്ളവരാണെന്നും രാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

രാമകൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

പ്രിയ സ്നേഹിതരെ, കുറച്ച് നാളായി സോഷ്യല്‍ മീഡിയയിലൂടെ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാകാതെ പാഡിയെ കുറിച്ചും മണി ചേട്ടന്റെ വണ്ടികളെ കുറിച്ചും ഉള്ള പരാമര്‍ശങ്ങള്‍ കാണാനിടയായി. പാഡിയുടെ കാര്യത്തിലും വണ്ടികളുടെ കാര്യത്തിലും മണി ചേട്ടന്റെ സ്മൃതി കൂടാരം തുറന്നിട്ടില്ലാത്ത കാര്യത്തിലും എന്നെയും കൂടി കുറ്റപെടുത്തുന്ന രീതിയിലുള്ള ഫേയ്സ്ബുക്ക് പോസ്റ്റുകള്‍ കണ്ടിരുന്നു.

ഈ കാര്യത്തില്‍ ഞാന്‍ നിസ്സാഹായനാണ്. കാരണം ഇതിന്റെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് തീര്‍ച്ചയായും അതിന്റെ ഉടമസ്ഥാവകാശം ഉള്ളവരാണ്. അതല്ലാതെ എനിക്ക് അതിന് കഴിയുകയില്ല. ഇതിന്റെയെല്ലാം ഉടമസ്ഥവകാശം എന്നിലാണെന്ന് തെറ്റായി ധരിച്ചിരിക്കുന്ന ഒരു പാട് ആളുകള്‍ ഉണ്ട്. സത്യം തുറന്നു പറയട്ടെ ഞങ്ങളുടെ മാതാപിതാക്കള്‍ വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയ 5 സെന്റ് സ്ഥലത്തിലാണ് ( തറവാട് ) ഞാന്‍ താമസിക്കുന്നത്.

മറ്റൊരു സ്വത്തും ഞാനല്ല കൈകാര്യം ചെയ്യുന്നത്; അത് അതിന് അര്‍ഹതപ്പെട്ട അവകാശികളില്‍ തന്നെയാണ് ഉടമസ്ഥവകാശം ഉള്ളത്. സോഷ്യല്‍ മീഡിയയിലൂടെ കുപ്രചരണങ്ങള്‍ ഏറുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ എഴുതേണ്ടി വന്നത്. മണി ചേട്ടന്‍ മരിച്ച നാള്‍ മുതല്‍ തുടങ്ങിയതാണ് ഇത്തരം കുപ്രചരണങ്ങള്‍.

പാഡിയില്‍ സ്മാരകം വേണമെന്നും, മണി ചേട്ടന്റെ സ്മൃതി കുടീരം ജനങ്ങള്‍ക്കായി തുറന്നിടണമെന്നു തന്നെയാണ് കുന്നിശ്ശേരി തറവാട്ടിലെ ഞങ്ങളുടെയെല്ലാം ആഗ്രഹം. അത് ബന്ധപ്പെട്ട അവകാശികളോട് ആവശ്യപെട്ടിട്ടുണ്ട്. വണ്ടികളുടെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ഞാനല്ല. ഓട്ടോറിക്ഷയുടെ കാര്യമാണ് ഈ അടുത്ത് സോഷ്യല്‍ മീഡിയയില്‍ ഏറെ കുപ്രചരണങ്ങള്‍ ഏറിയത്. ഈ ഓട്ടോറിക്ഷ മണി ചേട്ടന്‍ ഞങ്ങളുടെ മൂത്ത സഹോദരന്റെ മകന് വാങ്ങി കൊടുത്തതാണ്. ഇത് മണി ചേട്ടന്‍ ഉപയോഗിച്ചിരുന്ന വണ്ടിയല്ല. ഒരു മ്യൂസിക്ക് ആല്‍ബത്തില്‍ ഇത് മണി ചേട്ടന്‍ ഉപയോഗിച്ചിട്ടുണ്ട്.

മണി ചേട്ടന്‍ ഉപയോഗിച്ച വണ്ടികള്‍ പണ്ടത്തെ ലാബര്‍ട്ട വണ്ടിയാണ്. മണി ചേട്ടന് സ്വന്തമായി ഓട്ടോ ഉണ്ടായിരുന്നില്ല. മറ്റുള്ളവരുടെ വണ്ടിയാണ് മണി ചേട്ടന്‍ ഓടിച്ചിരുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച ഓട്ടോറിക്ഷ മണി ചേട്ടന്‍ സഹോദരന്റെ മകന് വാങ്ങി കൊടുത്ത ഓട്ടോറിക്ഷ നേരത്തെ തന്നെ ഓടിപ്പിക്കാന്‍ കഴിയാതെ കിടക്കുകയായിരുന്നു. അതിനിടയിലാണ് പ്രളയം ആ വീടിനെയടക്കം മുക്കി കളഞ്ഞത്.

പ്രളയത്തില്‍ മൂത്ത സഹോദരന്റെ വീട് മുങ്ങുകയും വീട് ഒട്ടും തന്നെ താമസയോഗ്യമല്ലാതാവുകയും അവര്‍ ക്യാമ്പിലേക്ക് താമസം മാറ്റുകയും ചെയ്തു. ആ വീടിന്റെ മുന്‍പിലാണ് ഈ ഓട്ടോ കിടന്നിരുന്നത്. എന്നാല്‍ ആ വീടിന്റെ അവസ്ഥയോ, വീട്ടുകാരെയോ കുറിച്ച് ആരും അന്വേഷിച്ചില്ല. ഇന്നും ആ വീട് പുതുക്കി പണിയാന്‍ സാധിച്ചിട്ടില്ല.

മൂത്ത സഹോദരന്റെ കുടുംബം ഇപ്പോള്‍ മണി ചേട്ടന്‍ പണിയിച്ച കലാഗൃഹത്തിലാണ് താമസം. അതിനിടയിലാണ് ഈ കുപ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയ വഴിനടത്തുന്നത്… ഒരു കാര്യം തുറന്നു പറയട്ടെ ഞങ്ങള്‍ സാമ്പത്തികമായി ഏറെ പുറകില്‍ നില്‍ക്കുന്നവരാണ്. മണി ചേട്ടന്‍ മാത്രമായിരുന്നു ഞങ്ങളുടെ ആശ്വാസം. മണി ചേട്ടന്റെ തണലില്‍ ആണ് ഞങ്ങള്‍ ജീവിച്ചത്. കാര്യങ്ങള്‍ അറിഞ്ഞ് മാത്രം കുപ്രചരണങ്ങള്‍ നടത്തുക. ചാലക്കുടിയില്‍ വന്ന് ഒരു ഫോട്ടോ എടുത്ത് ആളാവാന്‍ വേണ്ടി അവനവന് തോന്നുന്ന രീതിയില്‍ പ്രചാരണം നടത്താതിരിക്കുക…… സത്യം വദ … ധര്‍മ്മം ചര…